ഇല്ല… ഇല്ല… മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി.എസ്. അച്യുതാനന്ദൻ എന്ന ഇതിഹാസം ഇനി ഓർമ്മകളിൽ. കേരള രാഷ്ട്രീയത്തിലെ പോരാട്ടങ്ങളുടെ മുഖമായിരുന്ന ആ ധീരസഖാവിന് വിപ്ലവഭൂമിയിൽ അന്ത്യവിശ്രമം. തോരാത്ത മഴയെ സാക്ഷിയാക്കി, ആയിരക്കണക്കിന് ജനങ്ങളുടെ മുദ്രാവാക്യങ്ങൾ ഏറ്റുവാങ്ങി വിപ്ലവത്തിന്റെ ആ വലിയ സൂര്യൻ അണഞ്ഞു. പുന്നപ്ര-വയലാർ സമരഭൂമിയിലെ രക്തസാക്ഷികൾക്കൊപ്പം ഇനി വി.എസ്. എന്ന സമരസേനാനിയും ഉറങ്ങും. പുന്നപ്രയുടെ മണ്ണിൽ നിന്ന് തീപ്പൊരി ചിതറിച്ച ആ ശബ്ദം ഇനി പുന്നപ്രയുടെ ഈ മണ്ണിൽ തന്നെ അലിഞ്ഞുചേരും.
പുന്നപ്രയിലെ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാർ ചുടുകാട്ടിൽ ബുധനാഴ്ച്ച രാത്രി 9.16നാണ് വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. മകൻ വി.എ. അരുൺ കുമാർ അഗ്നി പകർന്നു. ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതം, അതിൽ എട്ടു പതിറ്റാണ്ട് കാലം കേരളരാഷ്ട്രീയത്തിലെ കൊടുങ്കാറ്റായി മാറിയ പോരാട്ടത്തിന്റെ കഥ. അതെല്ലാം ഓർത്തെടുത്ത് കേരളം ആ മഹാമഴയിൽ കണ്ണീർ വാർത്തു. വി.എസ്സിനൊപ്പം പ്രവർത്തിച്ച സഖാക്കളും പ്രവർത്തകരും ആ കാഴ്ചയ്ക്ക് സാക്ഷിയായി.
അന്ത്യയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് നീണ്ട വഴിയിൽ ജനസാഗരമായിരുന്നു. ‘വി.എസ്. അമരനാണ്’, ‘കണ്ണേ കരളേ വി.എസ്.’ തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. പ്രായഭേദമന്യേയുള്ള ജനങ്ങൾ മണിക്കൂറുകളോളം വഴിയരികിൽ കാത്തുനിന്നു. പെരുമഴയെ പോലും വകവെക്കാതെ അവർ അവരുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി.
മഴവെള്ളത്തിൽ കലർന്ന കണ്ണീരുമായി അവർ നൽകിയത് ഹൃദയത്തിൽ തൊട്ടുള്ള യാത്രയയപ്പാണ്. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം അന്ത്യയാത്രയ്ക്കായി കൊണ്ടുപോയത്. റെഡ് വോളണ്ടിയർമാർ അന്ത്യാഭിവാദ്യം നൽകി. തുടർന്ന് പാർട്ടി പതാക പുതച്ച്, പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം അദ്ദേഹത്തിന് വിട നൽകിയത്. പോരാട്ടത്തിന്റെ തീക്കനൽ മനസ്സിൽ സൂക്ഷിച്ച ആ ധീരന്റെ അന്ത്യയാത്രയിലും മഴ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രകൃതി പോലും അദ്ദേഹത്തിന് വിട പറയാൻ ഒരുമഴയായി പെയ്തിറങ്ങിയെന്ന് ജനം വിശ്വസിച്ചു. ഒരു കാലഘട്ടത്തിന്റെ അവസാനമാണ് വി.എസ്സിന്റെ വേർപാട്. സമരമാണ് അദ്ദേഹത്തിന്റെ ജീവിതം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പുതിയ ഊർജ്ജം നൽകിയ, എന്നും സാധാരണക്കാർക്കുവേണ്ടി നിലകൊണ്ട ഒരു ജനകീയ നേതാവ്. കേരളരാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ എന്നും തിളങ്ങിനിൽക്കുന്ന ഒരു അധ്യായമാണ് അദ്ദേഹം. പ്രവർത്തകർ പറയുന്നതുപോലെ, ‘കണ്ണേ കരളേ വി.എസ്സേ…ജീവിക്കും നിങ്ങൾ ഞങ്ങളിലൂടെ…’ ആ മുദ്രാവാക്യം ഇനി കേരളത്തിന്റെ ഹൃദയത്തിൽ എന്നും പ്രതിധ്വനിക്കും…
Rains not stopping, slogans not stopping: Kerala bids farewell to VS who joined the martyrs of Punnapra..



