നാമക്കൽ: തമിഴ്നാട്ടിലെ പരിചിത രാഷ്ട്രീയ മുഖങ്ങൾക്കിടയിലേക്ക് യുവത്വത്തിന്റെ ആവേശവും ആഘോഷവുമായാണു വിജയ് എത്തിയത്. സിനിമയിൽ എല്ലാ പാവങ്ങളെയും ഒറ്റയ്ക്കു രക്ഷിക്കുന്ന ‘ദളപതി’ തങ്ങളെയും പരിഗണിക്കുമെന്ന പ്രതീക്ഷയുമായാണ് നടന്റെ ഓരോ സമ്മേളനത്തിലും ജനക്കൂട്ടം ആർത്തിരമ്പിയെത്തിയത്. രാഷ്ട്രീയക്കാരായി മാറിയ മറ്റു താരങ്ങൾക്കില്ലാത്ത അസാധാരണ പിന്തുണ വിജയ്‌ക്കുണ്ടെന്ന് ഓരോ ജനക്കൂട്ടവും സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ദുരന്തം.
അതേസമയം വിജയ്-യുടെ രാഷ്‌ട്രീയറാലി ദുരന്തത്തിൽ കലാശിച്ചത് സംഘാടകർക്ക് പറ്റിയ വീഴ്‌ച മൂലമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിനായിരംപേർ പങ്കെടുക്കുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നൽകിയത്. എന്നാൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ടിവികെ റാലിയുടെ സംഘാടകർ ശ്രമിക്കാത്തതാണ് അപകടമുണ്ടാക്കിയത്. കുടിവെള്ളം പോലും സജ്ജമാക്കിയിരുന്നില്ല. പന്തലുമുണ്ടായിരുന്നില്ല. കനത്ത വെയിലിനേയും അവഗണിച്ച് സ്ത്രീകളും കുട്ടികളും മണിക്കൂറുകളോളം തടിച്ചുകൂടി. ഇവർക്ക് വേണ്ട അവശ്യസൗകര്യങ്ങളൊന്നും ഒരുക്കാത്തതാണ് അപകടത്തിന് കാരണമായത്.
പലരും ഭക്ഷണംപോലും കഴിച്ചിരുന്നില്ല.നിയമസഭാ തെരഞ്ഞെടുപ്പിന് എട്ടുമാസം മാത്രം ബാക്കിനിൽക്കെയാണ് കഴിഞ്ഞ 13ന് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. പകൽ 2.45നായിരുന്നു നാമക്കലിലെ പരിപാടി. പകൽ 1.45ഓടെ വിജയ് കരൂരിൽ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ രാത്രി 7.20 ഓടെയാണ് എത്തിയത്. വിജയിനെ കാത്ത് രാവിലെ മുതൽ ജനങ്ങൾ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. റാലി തുടങ്ങിയശേഷം കുട്ടികളും സ്‌ത്രീകളും ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം നിർത്തി.
ശ്വാസംമുട്ടിയാണ് പലരും കുഴഞ്ഞുവീണത്. തുടർന്ന് കുപ്പിവെള്ളമെത്തിച്ചു. പിന്നാലെ ആംബുലൻസുകളെത്തി. വിവരമറിഞ്ഞയുടൻ തമിഴ്‌നാട് സർക്കാർ മെഡിക്കൽ സംഘങ്ങളെ അയച്ചു. ഗുരുതര പരിക്കേറ്റവരെ കരൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മാ സുബ്രഹ്മണ്യൻ, അൻബിൽ മഹേഷ് എന്നിവരടക്കം നാലുമന്ത്രിമാരോട് ആശുപത്രിയിൽ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു.
അതേസമയം, സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ വിജയ്ക്കു മാത്രമേ സാധിക്കൂവെന്നു യുവാക്കളിൽ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അവരാണു നടനുചുറ്റും ആൾക്കൂട്ടമായി മാറുന്നത്. അതേസമയം, രാഷ്ട്രീയത്തിലും സംഘാടനത്തിലുമുള്ള പരിചയക്കുറവും തനി സിനിമാ ശൈലിയിലുള്ള ആഘോഷങ്ങളും ആവേശങ്ങളുമാണു വിജയിന്റെ ശൈലി. ഇതുതന്നെയാണു ദുരന്തത്തിലേക്കു വഴിവച്ചതെന്നു വിമർശകർ പറയുന്നു.
തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച ആദ്യ പര്യടനംമുതൽ പ്രവർത്തകർ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുന്നുവെന്നു പരാതി ഉയർന്നിരുന്നു. ഇതോടെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കൃത്യമായി പാലിക്കപ്പെട്ടില്ല. വൻ ആൾക്കൂട്ടമെത്തിയതോടെ പൊലീസും നിസ്സഹായരായി. വിജയ് വിളിച്ചു കൂട്ടുന്ന സമ്മേളനങ്ങൾ രാഷ്ട്രീയ യോഗങ്ങൾ മാത്രമമായല്ല ആരാധകർ കാണുന്നത്. സിനിമയിലെ ‘ആരാധനാ മൂർത്തി’യെ അടുത്തു കാണാനും അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം ആരവം ഉയർത്താനുമെത്തുന്നവരാണ് തിക്കിത്തിരക്കുന്നത്.
ദുരന്തത്തിൽ മുൻ മന്ത്രി സെന്തിൽ ബാലാജിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നിരവധി കുട്ടികളെ കാണാതായതാണ് വിവരം. മുൻകരുതൽ സ‍്വീകരിക്കാതെ നടത്തിയ റാലിക്കെതിരെ പ്രദേശത്തുകാരും മരിച്ചവരുടെ ബന്ധുക്കളും പ്രതിഷേധിച്ചത് കരൂർ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥയുണ്ടാക്കി. ദുരന്തബാധിതരെ സഹായിക്കാനോ ആശുപത്രിയിൽ സന്ദർശിക്കാനോ വിജയ് എത്തിയില്ല. പകരം സ്വകാര്യവിമാനത്തിൽ ചെന്നൈയിലേക്കു മടങ്ങുകയായിരുന്നു.
Karur: A disaster that shattered dreams; There was no water or tents in the scorching sun; Safety standards were not followed;
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



