നടൻ കപിൽ ശർമ്മയുടെ കാനഡയിലെ കഫേയിൽ വീണ്ടും വെടിവെപ്പുണ്ടായതിനെ തുടർന്ന് മുംബൈയിലെ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. സൽമാൻ ഖാനുമായുള്ള ബന്ധത്തിന്റെ പേരിൽ ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് കപിൽ ശർമ്മക്ക് ഭീഷണിയുണ്ടെന്ന് മുതിർന്ന പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കാനഡയിലെ സറേയിൽ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ‘കാപ്സ് കഫേ’ക്ക് നേരെ ഈ മാസം ഇത് രണ്ടാം തവണയാണ് ആക്രമണമുണ്ടാകുന്നത്. ഓഗസ്റ്റ് 8-നാണ് രണ്ടാമത്തെ സംഭവം നടന്നത്. ജൂലൈ 10-ന് നടന്ന ആദ്യ ആക്രമണത്തിൽ ജീവനക്കാർ അകത്തുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. ആർക്കും പരിക്കേറ്റിരുന്നില്ലെങ്കിലും, കഫേയുടെ ജനലുകളിൽ പത്തോളം ബുള്ളറ്റ് ഹോളുകൾ കണ്ടെത്തുകയും ഒരു ജനൽച്ചില്ല് പൂർണമായി തകർക്കുകയും ചെയ്തിരുന്നു.
വെടിവെപ്പിന്റെ വീഡിയോയിൽ, 25-ലധികം വെടിയൊച്ചകൾ കേൾക്കാം. ഇതിനൊപ്പം “ഞങ്ങൾ ലക്ഷ്യമിട്ട വ്യക്തിയെ വിളിച്ചിരുന്നു, പക്ഷേ പ്രതികരിച്ചില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്. ഇനിയും പ്രതികരിച്ചില്ലെങ്കിൽ അടുത്ത നടപടി മുംബൈയിൽ വെച്ച് ഉണ്ടാകും” എന്ന് ഒരു ഭീഷണി ശബ്ദവും കേൾക്കാം. ഗുർപ്രീത് സിംഗ് എന്ന ഗോൾഡി ധില്ലോൺ, ലോറൻസ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ഓഗസ്റ്റ് 8-ലെ ആക്രമണത്തിന് ഒരു ദിവസത്തിന് ശേഷം, ബിഷ്ണോയി സംഘത്തിലെ അംഗമെന്ന് കരുതുന്ന ഹാരി ബോക്സർ എന്നയാൾ ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സൽമാൻ ഖാനുമായി സഹകരിക്കുന്ന നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ എന്നിവരെ ആരെയും വെറുതെ വിടില്ലെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിന് ശേഷം ലോറൻസ് ബിഷ്ണോയി സംഘത്തിൻ്റെ നോട്ടപ്പുള്ളിയാണ് സൽമാൻ ഖാൻ. ഏപ്രിൽ 14-ന് മുംബൈയിലെ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് നേരത്തേ തന്നെ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Kapil Sharma’s security tightened in Mumbai after fresh firing at his Cafe in Canada



