രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ അണുബോംബ് ആക്രമണത്തിന് ഇരയായ ജപ്പാനിലെ നാഗസാക്കി നഗരം അതിന്റെ 80-ാം വാർഷികം ആചരിച്ചു. ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് നഗരത്തിന്റെ മേയർ ഷിറോ സുസുകി ചടങ്ങിൽ അഭ്യർത്ഥിച്ചു. ആഗസ്റ്റ് 9, 1945-ൽ നടന്ന അണുബോംബ് ആക്രമണത്തിൽ ഏകദേശം 74,000 പേരാണ് കൊല്ലപ്പെട്ടത്. സമാധാന സന്ദേശം നൽകിക്കൊണ്ട് നടന്ന ചടങ്ങിൽ മേയർ സുസുകി പറഞ്ഞു, ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അതിന്റെ അതിരുകൾ ലംഘിച്ച് മുന്നോട്ട് പോകുകയാണ്. ഈ അവസ്ഥ തുടരുകയാണെങ്കിൽ നമ്മൾ ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങും.
അണുബോംബ് സ്ഫോടനത്തിന് ശേഷം വർഷങ്ങളോളം റേഡിയേഷൻ മൂലം ലുക്കീമിയയും മറ്റ് ഗുരുതരമായ രോഗങ്ങളും ബാധിച്ച് ആയിരക്കണക്കിന് ആളുകളാണ് മരണപ്പെട്ടത്.
ആഗസ്റ്റ് 6-ന് ഹിരോഷിമയിൽ നടന്ന ആദ്യ അണുബോംബ് ആക്രമണത്തിന്റെ ഓർമ്മ പുതുക്കിയതിന് പിന്നാലെയാണ് നാഗസാക്കിയിൽ ഈ ചടങ്ങ് നടന്നത്. നാഗസാക്കിയിലെ ആക്രമണത്തിന് ശേഷം നഗരം പുനർനിർമിച്ചുവെങ്കിലും ദുരിതമനുഭവിച്ചവരുടെ ഓർമ്മയിൽ ശനിയാഴ്ച നടന്ന ചടങ്ങ് മൗന പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.
തുടർന്ന്, സ്ഫോടനത്തിൽ പൊള്ളലേറ്റ ശരീരവുമായി ഒരു തുള്ളി വെള്ളത്തിനായി കേണപേക്ഷിച്ചവരെ ഓർത്ത്, വിവിധ തലമുറകളിൽപ്പെട്ട ആളുകൾ വെള്ളം അർപ്പിച്ചു.
ആക്രമണം നടന്ന സമയത്ത് വെറും 3 കിലോമീറ്റർ അകലെയായിരുന്ന 93-കാരനായ ഹിരോഷി നിഷിയോക താൻ കണ്ട ഭീകരതയെക്കുറിച്ച് ചടങ്ങിൽ പങ്കുവെച്ചു. “അപകടമില്ലാതെ രക്ഷപ്പെട്ടവർ പോലും ക്രമേണ മോണയിൽ നിന്ന് രക്തം വരാൻ തുടങ്ങുകയും മുടി കൊഴിയുകയും ചെയ്ത് ഒന്നൊന്നായി മരിച്ചു. യുദ്ധം അവസാനിച്ചെങ്കിലും അണുബോംബ് അദൃശ്യമായ ഭീകരത കൊണ്ടുവന്നു.” അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ, റഷ്യ, ബെലാറസ് തുടങ്ങിയ രാജ്യങ്ങളെ ഈ വർഷത്തെ വാർഷിക ചടങ്ങിലേക്ക് നാഗസാക്കി ക്ഷണിച്ചത് ശ്രദ്ധേയമാണ്. ഇസ്രായേലിനെ കഴിഞ്ഞ വർഷം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ക്ഷണിച്ചിരുന്നില്ല. 2021-ൽ നിലവിൽ വന്ന ആണവായുധ നിരോധന ഉടമ്പടി (Treaty on the Prohibition of Nuclear Weapons) എഴുപതിലധികം രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ആണവശക്തികളായ രാജ്യങ്ങൾ ഇതിന് എതിരാണ്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആണവായുധങ്ങൾ ആവശ്യമാണെന്നാണ് അവർ പറയുന്നത്.



