ന്യൂഡൽഹി: അമേരിക്കൻ തൊഴിൽ വിസകളായ എച്ച്1ബി (H-1B), എച്ച്4 (H-4) എന്നിവയുടെ അഭിമുഖങ്ങൾ കൂട്ടത്തോടെ മാറ്റിവെച്ച് യുഎസ് കോൺസുലേറ്റുകൾ . 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കേണ്ടിയിരുന്ന അഭിമുഖങ്ങൾ 2026 ഒക്ടോബർ മാസത്തിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ നടപടി വിസ സ്റ്റാമ്പിംഗിനായി ഇന്ത്യയിലെത്തിയ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അമേരിക്കൻ ആസ്ഥാനമായുള്ള ‘ദി അമേരിക്കൻ ബസാർ’ റിപ്പോർട്ട് പ്രകാരം, ഇമിഗ്രേഷൻ അഭിഭാഷകർക്കിടയിൽ ഇതുസംബന്ധിച്ച വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. 2026 ജനുവരി പകുതിയോടെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ പോലും ഒക്ടോബറിലേക്ക് നീട്ടിയത് അപേക്ഷകരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്ന നടപടികൾ കർശനമാക്കിയതാണ് ഈ കാലതാമസത്തിന് പ്രധാന കാരണമായി യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
അഭിമുഖങ്ങൾ ആവർത്തിച്ച് റദ്ദാക്കപ്പെടുന്നത് വിദേശത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ കരിയറിനെ സാരമായി ബാധിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിലെത്തിയ പലർക്കും വിസ സ്റ്റാമ്പിംഗ് വൈകുന്നതിനാൽ നിശ്ചയിച്ച സമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലുള്ള സൗകര്യങ്ങളുടെയും ഉദ്യോഗസ്ഥരുടെ ലഭ്യതയുടെയും കുറവ് കാരണമാണ് പലപ്പോഴും ഇത്തരം മാറ്റങ്ങൾ വരുത്തേണ്ടി വരുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിശദീകരിക്കുന്നത്. അപ്പോയിന്റ്‌മെന്റുകളിൽ മാറ്റമുണ്ടായാൽ അപേക്ഷകരെ നേരിട്ട് അറിയിക്കുമെന്ന് ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റ് വക്താവ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ അപേക്ഷകർക്ക് നിയമപരമായ മറ്റ് പോംവഴികൾ പരിമിതമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിമുഖം വൈകുന്നവർ തൊഴിലുടമകളിൽ നിന്ന് വർക്ക് ഫ്രം ഹോം സൗകര്യമോ അല്ലെങ്കിൽ ദീർഘകാല അവധിയോ ആവശ്യപ്പെടുന്നതാണ് ഉചിതമെന്ന് സോമിറെഡ്ഡി ലോ ഗ്രൂപ്പിലെ അറ്റോർണി സംഗീത മുഗുന്തൻ നിർദ്ദേശിച്ചു. അപ്രതീക്ഷിതമായി തീയതികൾ മാറിയതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരും അവധിക്കാല യാത്രകൾ പ്ലാൻ ചെയ്തവരും വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. വിസ നടപടികളിലെ അനിശ്ചിതത്വം തുടരുന്നത് യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ ഇടയിൽ വലിയ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
January appointment in October! US extends visa process; Indian applicants in crisis



