ഗാസ: 2023 ഒക്ടോബർ 7-ന് നോവ സംഗീതോത്സവത്തിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി ഗാസയിൽ ബന്ദിയാക്കി വെച്ചിരുന്ന ഇസ്രായേലി പൗരൻ എവിയതാർ ഡേവിഡിനെ മോചിപ്പിച്ചു. ഒക്ടോബർ 13, തിങ്കളാഴ്ച നടന്ന ബന്ദി-തടവുകാർ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിന്റെ ഭാഗമായാണ് ഡേവിഡ് മോചിതനായത്. തടവിലായിരിക്കെ, 2025 ഓഗസ്റ്റിൽ ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ, മെലിഞ്ഞുണങ്ങിയ നിലയിൽ കാണപ്പെട്ട ഡേവിഡ് മോചനത്തിനായി അപേക്ഷിക്കുന്നത് വലിയ നൊമ്പരമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്ന ഉപരോധത്തിന്റെ ഇരകളിൽ തങ്ങളുടെ പൗരന്മാരുമുണ്ടെന്ന് ഇസ്രായേലിനെ ഓർമിപ്പിക്കുന്നു എന്ന രീതിയിലായിരുന്നു ഹമാസ് ബന്ദിയായിരുന്ന എവിയതാർ ഡേവിഡിന്റെ വീഡിയോ പുറത്തുവിട്ടത്. ഗസ്സയിലെ തുരങ്കത്തിനുള്ളിൽ പട്ടിണികിടന്ന് മെലിഞ്ഞൊട്ടി, എല്ലുകൾ ഉന്തിയ ശരീരവുമായി സ്വന്തം ശവക്കുഴി ഒരുക്കുന്ന ബന്ദിയുടെ ദൃശ്യമാണ് അൽ ഖസ്സം ബ്രിഗേഡ് പുറത്തുവിട്ടത്. ഇടുങ്ങിയ തുരങ്കത്തിനുള്ളിൽ മൺവെട്ടികൊണ്ട് കുഴിവെട്ടുന്ന എവ്യതാർ ‘ഞാൻ സ്വന്തം ശവകുഴി ഒരുക്കുകയാണ്’ എന്ന് ഹീബ്രുവിൽ വിശദീകരിക്കുന്ന രീതിയിലായിരുന്നു വീഡിയോ. എന്റെ കുടുംബത്തോടൊപ്പം ചേരാനും, അവർക്കൊപ്പം ഉറങ്ങാനും കഴിയുന്നതിന് എന്നെ സ്വതന്ത്രനാകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’ പട്ടിണിയുടെ അവശതയിൽ വിറയാർന്ന വാക്കുകളോടെ ലോകത്തോടുമുള്ള സന്ദേശത്തിൽ എവ്യതാർ പറയുന്നു. വെട്ടിയ കുഴിയുടെ സമീപത്തായി അവശതയോടെ അദ്ദേഹം ഇരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ അവസാനിച്ചത്.
ഗസ്സയിൽ നിന്നും ഒരു ഇസ്രായേൽ പൗരന്റെ പട്ടിണിക്കോലം ലോകത്തിന് മുന്നിലെത്തിയതിന് പിന്നാലെ നെതന്യാഹു സർക്കാറിനും സൈന്യത്തിനുമെതിരെ ഇസ്രായേലിൽ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. ഹമാസിൻറെ പ്രൊപ്പഗണ്ട പ്രചാരണത്തിൻറെ ഭാഗമായി എവ്യതാർ ഡേവിഡിനെ ബോധപൂർവം പട്ടിണിയിലാക്കിയതാണെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. ഇയാളുടെ മോചനം സാധ്യമാക്കണമെന്നും കുടുംബം സർക്കാറിനോടും ലോകത്തോടും ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എവ്യാതറിൻറെ കുടുംബവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു സംസാരിച്ചതും വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ബന്ദി മോചന ശ്രമങ്ങൾ ഇസ്രായേലും വേഗത്തിലാക്കിയിരുന്നു.

ഏറെക്കാലത്തെ ദുരിതത്തിന് ശേഷം കഴിഞ്ഞ ദിവസം മോചിതനായ ഡേവിഡ് റെഡ് ക്രോസ് വഴി ഇസ്രായേലിലേക്ക് മടങ്ങുകയും കുടുംബാംഗങ്ങളുമായി വൈകാരികമായി ഒത്തുചേരുകയും ചെയ്തു. ഡേവിഡിനൊപ്പം തട്ടിക്കൊണ്ടുപോയ സുഹൃത്ത് ഗൈ ഗിൽബോവ-ദലാലും മോചിതനായിട്ടുണ്ട്.
2023 ഒക്ടോബർ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരിൽ ജീവനോടെ ശേഷിച്ച 20 ബന്ദികളെയാണ് ഗാസ സമാധാന പദ്ധതി പ്രകാരം ഹമാസ് മോചിപ്പിച്ചത്. ഇവരിൽ ഏഴുപേരെയാണ് ഒന്നാംഘട്ടമായി റെഡ് ക്രോസിന് കൈമാറിയത്. ഗാസയ്ക്ക് പുറത്തുള്ള ഇസ്രയേൽ അതിർത്തിയിൽ വച്ചാണ് ബന്ദികളെ ഇസ്രയേൽ സൈന്യത്തിന് കൈമാറിയത്.പകരമായി 1600 പലസ്തീനികളെയാണ് ഇസ്രയേൽ ജയിലുകളിൽ നിന്നും മോചിപ്പിക്കുന്നത്.
Israeli hostages returning to their families look shockingly different after more than two years in Hamas captivity



