തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നോർക്ക സജ്ജമാക്കിയ ഹെൽപ്പ് ഡെസ്കിലേക്ക് ഇന്ന് ഉച്ചവരെ ലഭിച്ചത് 381 കോളുകൾ. ഇതിൽ വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ബന്ധപ്പെട്ടതായി നോർക്ക അറിയിച്ചു. ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട പ്രവാസി മലയാളികൾ എല്ലാവരും സുരക്ഷിതരാണെന്നും എന്നാൽ മേഖലയിൽ തുടരുന്ന ആക്രമണങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സ്ഥിതിഗതികൾ നോർക്ക സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ വിലയിരുത്തി.
വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള ബുദ്ധിമുട്ടുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ മുൻകരുതലുകൾ എന്നിവയെക്കുറിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും വന്നത്. ഗൾഫ് മേഖലയിൽ നിന്നും പ്രവാസികളെ ഒഴിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും യാത്രാ സുരക്ഷയെക്കുറിച്ചും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചതായി നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. നിലവിൽ ലഭിച്ച എല്ലാ കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഇനിയും തുടരുമെന്ന് നോർക്ക അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവരുമായി ചേർന്ന് നോർക്ക നിരന്തരമായ ഏകോപനം നടത്തിവരികയാണ്. സ്ഥിരീകരിക്കാത്ത വാർത്തകളിലും കിംവദന്തികളിലും വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പ്രവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കേരള സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്.
അടിയന്തര സഹായം ആവശ്യമുള്ളവർക്ക് നോർക്ക റൂട്ട്സിന്റെ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം. വിദേശത്തുനിന്നുള്ളവർക്ക് +91-8802012345 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യാം. ഇന്ത്യയ്ക്കുള്ളിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവാസികളുടെ മടക്കയാത്ര ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് നോർക്ക ഉറപ്പുനൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Israel-Iran conflict: Norka says Malayalis are safe; 381 calls poured into the help desk



