ഗാസയിൽ വർധിച്ചുവരുന്ന പട്ടിണിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇസ്രായേലിന്റെ യുദ്ധനടപടികളിൽ അന്താരാഷ്ട്ര തലത്തിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിലും, ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. മാനുഷിക സഹായങ്ങൾ കൂടുതൽ എത്തിക്കുന്നതിനായി ഗാസ സിറ്റി, ദീർ അൽ-ബലഹ്, മുവാസി എന്നിവിടങ്ങളിൽ ദിവസവും 10 മണിക്കൂർ ‘തന്ത്രപരമായ ഇടവേള’ ഉണ്ടാകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ഈ ഇടവേള.
ഗാസയിലെ നിലവിലെ പ്രതിസന്ധിക്ക് ഇസ്രയേൽ കാരണമാണെന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ സഹായമെത്തിക്കാൻ നടപടികൾ ആരംഭിച്ചത്. വ്യോമമാർഗ്ഗം ഉൾപ്പെടെയുള്ള സഹായ വിതരണങ്ങൾ പുനരാരംഭിച്ചതായും മാവ്, പഞ്ചസാര, ടിന്നിലടച്ച ഭക്ഷണം തുടങ്ങിയവ എത്തിച്ചതായും സൈന്യം അറിയിച്ചു. “ഏത് പാത തിരഞ്ഞെടുത്താലും, ഏറ്റവും കുറഞ്ഞ മാനുഷിക സഹായങ്ങൾ പോലും അനുവദിക്കുന്നത് തുടരേണ്ടതുണ്ട്,”എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രസ്താവനയിൽ പറഞ്ഞു.
മാസങ്ങളായി ഭക്ഷ്യ വിദഗ്ദ്ധർ ഗാസയിൽ ക്ഷാമമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് സാധനങ്ങൾ കൈക്കലാക്കുന്നു എന്നാരോപിച്ച് ഇസ്രയേൽ സഹായങ്ങൾ തടഞ്ഞതാണ് സ്ഥിതി വഷളാക്കിയത്. ഈ ദിവസങ്ങളിൽ ഗാസയിൽ നിന്ന് പുറത്തുവന്ന എല്ലുംതോലുമായ കുട്ടികളുടെ ചിത്രങ്ങൾ ഇസ്രയേലിനെതിരെ ലോകമെമ്പാടുമുള്ള വിമർശനങ്ങൾക്ക് കാരണമായി. യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് പുതിയ നടപടികൾ സ്വീകരിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. ജോർദാനും യുഎഇയും സംയുക്തമായി ഗാസയിൽ 25 ടണ്ണോളം ഭക്ഷണവും മറ്റ് സാധനങ്ങളും വ്യോമമാർഗ്ഗം എത്തിച്ചു.
യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ഈ നീക്കങ്ങളെ സ്വാഗതം ചെയ്യുകയും, ഗാസയിലെ എല്ലാവർക്കും മൂന്ന് മാസത്തേക്ക് ആവശ്യമായ ഭക്ഷണം തങ്ങളുടെ പക്കലുണ്ടെന്നും, സഹായം എല്ലാവരിലും എത്താൻ ഒരു വെടിനിർത്തൽ ആവശ്യമാണെന്നും അറിയിച്ചു. ഗാസയിലെ മൂന്നിലൊന്ന് ജനങ്ങളും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്നും ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകൾ ക്ഷാമം പോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുകയാണെന്നും WFP പറഞ്ഞിരുന്നു. ഈ മാനുഷിക വെടിനിർത്തൽ യഥാർത്ഥത്തിൽ ജീവൻ രക്ഷിക്കാൻ ഉപകരിക്കുന്നില്ലെങ്കിൽ അതിന് അർത്ഥമില്ലെന്നും ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബൂർഷ് പറഞ്ഞു.
Israel announces temporary ceasefire in Gaza; will deliver humanitarian aid



