ഒട്ടാവ: ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് കനേഡിയൻ പാർലമെന്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി മാർക്ക് കാർണി പങ്കെടുക്കാത്തതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി. തിങ്കളാഴ്ച രാത്രി നടന്ന ചർച്ചയിൽ ഏതാനും എംപിമാർ മാത്രമാണ് പങ്കെടുത്തത്. കാനഡ സിവിലിയൻമാർക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും ചർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും വിദേശത്തുള്ള കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങളിൽ കാനഡയുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അനിത ആനന്ദ് വെളിപ്പെടുത്തി. യുദ്ധത്തിൽ പങ്കുചേരാൻ കാനഡയ്ക്ക് ഉദ്ദേശ്യമില്ലെന്നും എന്നാൽ ഇറാന്റെ ആണവായുധ മോഹങ്ങളും മിസൈൽ ശേഖരവും അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ചർച്ചയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയത് മുതൽ യുദ്ധത്തെക്കുറിച്ച് കാർണി വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആക്രമണത്തെ പിന്തുണച്ച് ആദ്യം പ്രസ്താവന ഇറക്കിയ പ്രധാനമന്ത്രി, പിന്നീട് അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് നിലപാട് മാറ്റിയിരുന്നു. സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ കാനഡയുടെ പങ്കാളിത്തം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്ന് കഴിഞ്ഞ ബുധനാഴ്ച ഓസ്ട്രേലിയയിൽ വെച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു. കാർണിയുടെ ഈ നിലപാടറ്റ മാറ്റങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുകയും സഖ്യകക്ഷികളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെ കുറ്റപ്പെടുത്തി. ഇറാനിൽ ജനാധിപത്യ സർക്കാർ വരണമെന്നതാണ് ദേശീയ താൽപ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഭക്ഷ്യ-ഇന്ധന വില വർധനവിന് കാരണമാകരുതെന്നും രാജ്യത്തെ വിഭവങ്ങൾ ഉപയോഗിച്ച് വിലക്കയറ്റം തടയണമെന്നും പൊയിലീവ്റെ ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ നിന്ന് ഒളിച്ചോടുകയാണെന്ന് എൻഡിപി ഇടക്കാല നേതാവ് ഡോൺ ഡേവിസ് വിമർശിച്ചു. ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് പാർലമെന്ററി കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബ്ലോക്ക് ക്യൂബെക്കോയിസ് നേതാക്കളും ആരോപിച്ചു.
മേഖലയിലെ കനേഡിയൻ സൈനികർ സുരക്ഷിതരാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റി അറിയിച്ചു. ഔദ്യോഗികമായ അഭ്യർത്ഥനയോ കൂടിയാലോചനയോ ഇല്ലാതെ കാനഡ ഇത്തരം സംഘർഷങ്ങളിൽ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര നീക്കങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങളിലൂടെയും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനാണ് കാനഡ ശ്രമിക്കുന്നതെന്നും ഇതിനായി പങ്കാളികളെ പിന്തുണയ്ക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. യുദ്ധം ആഗോള ഊർജ്ജ വിതരണത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran war: Pierre Poilivre sharply criticizes the Prime Minister’s absence from the parliamentary debate



