ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോളയുദ്ധഭീതി ഉയർത്തിക്കൊണ്ട് ഗൾഫ് മേഖലയിലേക്കും വ്യാപിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ ഒന്നടങ്കം സ്തംഭിച്ചിരിക്കുകയാണ്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലകളിലും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപവും സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖമനയിയെ രഹസ്യതാവളത്തിലേക്ക് മാറ്റിയതായും ടെഹ്റാനിൽ ആശയവിനിമയ സംവിധാനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരായ ഈ സൈനിക നടപടി തങ്ങളുടെ നിലനിൽപ്പിന് മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഇറാന്റെ ആണവായുധ മോഹങ്ങൾ തകർക്കുകയാണ് ലക്ഷ്യമെന്നും, ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് തന്റെ എട്ട് മിനിറ്റ് നീണ്ട വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയെ സംരക്ഷിക്കാൻ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് മറുപടിയായി ഇസ്രയേലിനും മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖത്തറിലെ അൽ ഉദൈദ്, കുവൈത്തിലെ അൽ സലേം, യുഎഇയിലെ അൽ ദഫ്ര എന്നീ വ്യോമകേന്ദ്രങ്ങളെയും ബഹ്റൈനിലെ അഞ്ചാം അമേരിക്കൻ കപ്പൽപ്പടയെയും ലക്ഷ്യമിട്ടാണ് ഇറാന്റെ നീക്കം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഖത്തർ, കുവൈത്ത്, യുഎഇ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടിയന്തരമായി അടച്ചു.
ഖത്തറിന് നേരെ വന്ന ഒന്നിലധികം മിസൈലുകളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടത് ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അബുദാബി, മനാമ, കുവൈത്ത് എന്നിവിടങ്ങളിലും സമാനമായ സ്ഫോടനങ്ങൾ നടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലും ഖത്തറിലുമുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഇസ്രയേലിൽ ഉടനീളം സൈറണുകൾ മുഴങ്ങുന്നതായും ഇറാന്റെ മിസൈൽ അവശിഷ്ടങ്ങൾ പലയിടങ്ങളിലും പതിച്ചതായും റിപ്പോർട്ടുകളുണ്ട്. സ്കൂളുകൾക്കും തൊഴിലിടങ്ങൾക്കും അവധി പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം, പൗരന്മാരോട് ബങ്കറുകളിലോ സുരക്ഷിത കേന്ദ്രങ്ങളിലോ തുടരാൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ മിസൈൽ വർഷത്തെത്തുടർന്ന് രാജ്യം വലിയ ജാഗ്രതയിലാണ്. അതേസമയം, ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ ‘തനിനിറം’ കാണിച്ചുവെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചു.
നിലവിലെ സാഹചര്യം ഒരു പൂർണ്ണരൂപത്തിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഇറാന്റെ മിസൈൽ വ്യവസായത്തെയും നാവികസേനയെയും പൂർണ്ണമായും തകർക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം സംഘർഷം വരും ദിവസങ്ങളിലും കടുപ്പിക്കുമെന്ന സൂചനയാണ് നൽകുന്നത്. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ അന്താരാഷ്ട്ര വിമാന സർവീസുകളെയും ഇത് സാരമായി ബാധിച്ചു. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ഇടപെടലുകൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran-Israel conflict; Explosion in the Gulf region; Qatar, Kuwait, UAE airspace closed, report



