ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായും നിരോധിച്ചു. LNG വിതരണത്തിന്റെ 20 മുതൽ 30 ശതമാനം വരെ കടന്നുപോകുന്ന ഈ പാത അടച്ച വിവരം യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസും സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇറാൻ്റെ ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഈ പാതയെയാണ് ആശ്രയിക്കുന്നു എന്നത് രാജ്യത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം ഈ റൂട്ടിലൂടെയാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ഇന്ത്യയിലെ ഇന്ധനവില വർധനവിനും ഊർജ്ജ പ്രതിസന്ധിക്കും കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് എണ്ണ വിതരണം മുടങ്ങാതിരിക്കാൻ ഇന്ത്യ മറ്റ് ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരായിരിക്കുകയാണ്. റഷ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ എത്തിക്കുന്നതിനും ബദൽ സമുദ്രപാതകൾ ഉപയോഗിക്കുന്നതിനും കേന്ദ്രസർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എണ്ണക്കമ്പനികളുമായി ചേർന്ന് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Setback for India: Iran closes Strait of Hormuz; concerns in global oil market


