ഓക്സാക്ക: തെക്കൻ മെക്സിക്കോയിലെ ഓക്സാക്കയിൽ ഇന്റർഓഷ്യാനിക് ട്രെയിൻ പാളം തെറ്റി 13 പേർ മരണപ്പെട്ടു. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിസാന്ദ നഗരത്തിന് സമീപമാണ് അപകടം നടന്നതെന്ന് റെയിൽവേയുടെ ചുമതലയുള്ള മെക്സിക്കൻ നാവികസേന അറിയിച്ചു. ഒൻപത് ജീവനക്കാരും 241 യാത്രക്കാരും ഉൾപ്പെടെ ഏകദേശം 250 പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ 98 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ 36 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം അറിയിച്ചു. സംഭവസ്ഥലത്ത് സൈന്യവും സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റുകളും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. 193 യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും അധികൃതർ കൂട്ടിച്ചേർത്തു.
ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അറ്റോർണി ജനറലിന്റെ ഓഫീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിന്റെ അവസ്ഥ, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ മനുഷ്യസഹജമായ പിഴവുകൾ എന്നിവ പരിശോധിക്കുമെന്ന് അറ്റോർണി ജനറൽ ഏണസ്റ്റിന ഗോഡോയ് റാമോസ് വ്യക്തമാക്കി. പനാമ കനാലിന് പകരമായി വികസിപ്പിച്ച ഇന്റർഓഷ്യാനിക് കോറിഡോറിന്റെ ഭാഗമായ ഈ ട്രെയിൻ 2023-ലാണ് ഉദ്ഘാടനം ചെയ്തത്.
പസഫിക് തുറമുഖമായ സലീന ക്രൂസിനെ ഗൾഫ് തീര നഗരമായ കോട്സകോൾക്കോസുമായി ബന്ധിപ്പിക്കുന്ന ഈ പാതയിലെ വലിയ അപകടം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രാഡോർ ആവിഷ്കരിച്ച പ്രധാന വികസന പദ്ധതിയാണിത്. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായി പ്രസിഡന്റ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Interoceanic train derails in Mexico; 13 dead, many injured



