ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സ്വകാര്യ കോളേജിനെതിരെ ഗുരുതര ആരോപണവുമായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ. തങ്ങളുടെ ഡിജിറ്റൽ മീഡിയ കോഴ്സിൻ്റെ ഭാഗമായി ഫെഡറൽ കൺസർവേറ്റീവ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താൻ കോളേജ് നിർബന്ധിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. തായ്ലൻഡിൽ നിന്ന് കാനഡയിലെത്തിയ യാനിസ കപേച്ച് എന്ന വിദ്യാർത്ഥിയാണ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. മെട്രോ വാങ്കോവറിലെ പസഫിക് ലിങ്ക് കോളേജിൽ ഡിജിറ്റൽ മീഡിയ പഠിക്കാൻ എത്തിയതാണ് 25-കാരിയായ യാനിസ.
2024 ഡിസംബറിൽ നടന്ന ഫെഡറൽ ഉപതിരഞ്ഞെടുപ്പ് വേളയിൽ, ക്ലാസുകൾ നിർത്തിവെച്ച് തങ്ങളെ സ്ഥാനാർത്ഥിയായ ടമാര ജാൻസൻ്റെ പ്രചാരണ ഓഫീസിൽ നിർബന്ധിച്ച് ജോലിക്ക് അയച്ചെന്ന് യാനിസ ആരോപിക്കുന്നു. ഇത് തങ്ങളുടെ കോഴ്സിൻ്റെ ഭാഗമാണെന്നും, സ്ഥിരതാമസത്തിന് ഇത് സഹായകമാകുമെന്നും ഒരു കാമ്പസ് ഡയറക്ടർ തങ്ങളോട് പറഞ്ഞതായി ഇവർ വ്യക്തമാക്കി. കോളേജിൻ്റെ ഈ നടപടി തങ്ങളുടെ പഠനവുമായി ബന്ധമില്ലാത്തതാണെന്നും, ആരെയാണ് പിന്തുണക്കുന്നതെന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും യാനിസ പറഞ്ഞു.
അതേസമയം, പ്രചാരണത്തിൽ പങ്കെടുക്കുന്നത് പൂർണമായും ഐച്ഛികമാണെന്നും, തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും കോളേജ് അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. പ്രചാരണത്തിന് നിർബന്ധിതരാക്കിയെന്നും, പ്രോഗ്രാമിൻ്റെ ഗുണനിലവാരം കുറവാണെന്നും ആരോപിച്ച് ഒരു വിദ്യാർത്ഥി കോളേജിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യാനിസ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഒരു ദിവസം മാത്രമാണ് പ്രചാരണത്തിൽ പങ്കെടുത്തത്. പിന്നീട് തങ്ങളുടെ പഠനവുമായി ബന്ധമില്ലെന്ന് അറിയിച്ച് ഇവർ മടങ്ങിപ്പോവുകയായിരുന്നു.
വിദ്യാർത്ഥികളുടെ ക്ലാസ് അറ്റൻഡൻസ് ഉറപ്പാക്കാൻ വേണ്ടിയാണ് പ്രചാരണത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്ററായ സൂരജ് റോയ് അയച്ച ഇമെയിലിൽ പറയുന്നു. ദിവസവും നാല് മുതൽ അഞ്ച് മണിക്കൂർ വരെ ക്യാമ്പയിൻ ഓഫീസിൽ ഹാജരാകണമെന്നും, അതിൻ്റെ ഫോട്ടോ ഹാജരാക്കണം എന്നും ഇമെയിലിൽ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസിൽ നിന്ന് ഹാജരില്ലാത്തതായി കണക്കാക്കുമെന്നും ഇത് പരീക്ഷാ ഫലത്തെ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രചാരണം കോഴ്സിൻ്റെ ഭാഗമാണെന്നും കാനഡയിൽ സ്ഥിരതാമസമാക്കാൻ ഇത് ഗുണകരമാകുമെന്നും കാമ്പസ് ഡയറക്ടറായ ആരോൺ ഡെൻഹ മറുപടി നൽകി. അതേസമയം, രാഷ്ട്രീയപരമായ ശുപാർശകൾക്ക് സ്ഥിരതാമസത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഇമിഗ്രേഷൻ അഭിഭാഷകനായ മറീന സെദായ് വ്യക്തമാക്കി. കനേഡിയൻ ഇമിഗ്രേഷൻ നിയമമനുസരിച്ച് വർക്ക് എക്സ്പീരിയൻസിനാണ് മുൻഗണന നൽകുന്നതെന്നും, രാഷ്ട്രീയ ശുപാർശകൾ യാതൊരു സ്വാധീനവും ചെലുത്തില്ലെന്നും അവർ പറഞ്ഞു.
കോളേജിനെതിരെ പരാതി നൽകിയിരിക്കുന്ന രണ്ടാമത്തെ വിദ്യാർത്ഥി 11,910 ഡോളർ ട്യൂഷൻ ഫീസ് തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ഇപ്പോൾ ബിസിയിലെ പ്രൈവറ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേറ്ററി യൂണിറ്റിൻ്റെ (പിടിഐആർയു) പരിഗണനയിലാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സംഘടനയായ ‘വൺ വോയ്സ് കാനഡ’യുടെ അഭിഭാഷകനായ ബൽരാജ് ഖഹ്ലോൺ ആണ് പരാതിക്കാരന് വേണ്ടി ഹാജരാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



