ഷാർജ: വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യുഎഇയിൽ തടവിലായിരുന്ന തൃശൂർ അരിമ്പൂർ സ്വദേശിനി നാട്ടിൽ തിരിച്ചെത്തി. സ്‌പോൺസർ ഒളിച്ചോടി (അബ്‌സ്കോണ്ടിങ്) എന്ന് പരാതി നൽകിയതിനെ തുടർന്ന് ഷാർജ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന 37-കാരിയാണ് നിയമനടപടികൾ പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തിയത്. മണലൂർ എംഎൽഎ മുരളി പെരുനെല്ലിയുടെയും ദുബായ് ആസ്ഥാനമായുള്ള യാബ് ലീഗൽ സർവീസിന്റെയും കൃത്യസമയത്തുള്ള ഇടപെടലാണ് യുവതിയുടെ മോചനത്തിന് സഹായകമായത്.
രണ്ടു വർഷം മുൻപ് വീട്ടുജോലിക്കായി ഷാർജയിലെത്തിയതായിരുന്നു ഇവർ. ഏജന്റിന് വൻതുക നൽകിയാണ് വീസ സംഘടിപ്പിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ വീസ പുതുക്കുന്നതിനായി ഏജന്റ് 9,000 ദിർഹം (ഏകദേശം 2.2 ലക്ഷം രൂപ) അധികമായി ആവശ്യപ്പെട്ടു. ഈ തുക നൽകാൻ സാധിക്കാതെ വന്നതോടെ യുവതിയുടെ താമസം നിയമവിരുദ്ധമായി മാറുകയായിരുന്നു. ഇതോടെ സ്‌പോൺസർ ഇമിഗ്രേഷൻ വിഭാഗത്തിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഷാർജയിലെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് പോലീസ് പരിശോധനയിൽ യുവതി പിടിയിലായത്.
മകളെക്കുറിച്ച് വിവരമില്ലാതായതോടെ അരിമ്പൂരിലെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുരളി പെരുനെല്ലി എംഎൽഎ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ബന്ധപ്പെട്ടു. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ യുഎഇ അധികൃതരുമായി സഹകരിച്ച് നിയമപരമായ തടസ്സങ്ങൾ നീക്കുകയും ഔട്ട് പാസ് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ ശരിയാക്കുകയും ചെയ്തു. നടപടിക്രമങ്ങൾ വേഗത്തിലാക്കിയതോടെ യുവതിക്ക് കഴിഞ്ഞ ദിവസം തൃശൂരിലെ വീട്ടിലെത്താൻ സാധിച്ചു.
യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് പിന്നാലെ വീസ നിയമ ലംഘകർക്കെതിരെ അധികൃതർ പരിശോധന കർശനമാക്കിയിരിക്കുകയാണ്. 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 32,000-ത്തിലധികം നിയമലംഘകരെയാണ് അധികൃതർ കണ്ടെത്തിയത്. വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്കും സ്‌പോൺസറുടെ പക്കൽ നിന്നും മാറി ജോലി ചെയ്യുന്നവർക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എംബസിയുടെയോ നിയമവിദഗ്ധരുടെയോ സഹായം തേടുന്നത് നിയമക്കുരുക്കുകൾ ലഘൂകരിക്കാൻ സഹായിക്കും.
indian-woman-held-for-overstaying-uae-visa-returns-to-kerala-after-legal-intervention
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



