കാലിഫോർണിയ: കാലിഫോർണിയയിൽ വാഹനാപകടത്തിൽപ്പെട്ട് 14 മാസമായി കോമയിലായിരുന്ന ഇന്ത്യൻ യുവതി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സതാര സ്വദേശിനിയായ നീലം തനാജി ഷിൻഡെ (35) ആണ് അന്തരിച്ചത്. 2025 ഫെബ്രുവരി 14-ന് കാലിഫോർണിയയിലെ സാക്രമെൻഡോയിൽ വെച്ച് വാഹനം ഇടിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന നീലം, ഒരിക്കൽ പോലും ബോധം തിരിച്ചു കിട്ടാതെയാണ് ലോകത്തോട് വിടപറഞ്ഞത്. ഇടിച്ച വാഹനം നിർത്താതെ പോയ അപകടത്തിൽ നീലത്തിന്റെ തലയ്ക്കും നെഞ്ചിനും അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു.
തന്റെ മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ നീലം ജീവിച്ചിരുന്നപ്പോൾ തന്നെ സമ്മതപത്രം നൽകിയിരുന്നു. ഇതനുസരിച്ച് നീലത്തിന്റെ അവയവങ്ങൾ ദാനം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നീലത്തിന്റെ വിയോഗം കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. കഴിഞ്ഞ 14 മാസമായി മകൾ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു നീലത്തിന്റെ അച്ഛൻ ആനന്ദ് ഷിൻഡെ. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ ഹൈന്ദവ ആചാരപ്രകാരം സംസ്‌കാര ചടങ്ങുകൾ നടക്കും.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ ഉണ്ടായ മാനസികാഘാതത്തിൽ നീലത്തിന്റെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. മകളുടെ അടുത്തേക്ക് പോകാൻ ആഗ്രഹിച്ച അച്ഛൻ ആനന്ദ് ഷിൻഡെയ്ക്ക് തുടക്കത്തിൽ യുഎസ് കോൺസുലേറ്റ് വിസ അനുവദിക്കാതിരുന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പിന്നീട് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുണ്ടായതോടെയാണ് അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. ഭാര്യയുടെയും മകളുടെയും വിയോഗത്തോടെ ആനന്ദ് ഷിൻഡെ ജീവിതത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്.
ശസ്ത്രക്രിയകളും തീവ്രപരിചരണവും നൽകിയെങ്കിലും നീലത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നില്ല. ചികിത്സയ്ക്കിടെ ഭക്ഷണം നൽകുന്ന ട്യൂബിലൂടെ ഉണ്ടായ അണുബാധയുൾപ്പെടെ സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടേണ്ടി വന്നു. ആരോഗ്യനില ക്രമാതീതമായി വഷളായതോടെ മാർച്ച് 28-ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി സംഘടനകളും മറ്റും നീലത്തിന്റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
Indian woman dies in US after 14 months in coma, organs donated
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



