കാലിഫോർണിയ: കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 30 വയസ്സുള്ള ഒരു ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ എന്നയാളാണ് മരിച്ചത്. തൻ്റെ റൂംമേറ്റിനെ കത്തികൊണ്ട് കുത്തിയെന്നാരോപിച്ചാണ് പോലീസ് ഇയാളെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സെപ്റ്റംബർ മൂന്നിനാണ് സംഭവം നടന്നത്. റൂംമേറ്റുകൾ തമ്മിൽ വഴക്കുണ്ടായെന്നും അത് കത്തിക്കുത്തിലേക്ക് നയിച്ചെന്നും ചൂണ്ടിക്കാട്ടി പോലീസിന് 911-ൽ ഒരു കോൾ ലഭിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ, കത്തി കൈവശം വെച്ച് റൂംമേറ്റിനെ ആക്രമിക്കുന്ന നിലയിൽ നിസാമുദ്ദീനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റൂംമേറ്റിനും കുത്തേറ്റ പരിക്കുകളുണ്ട്.
എന്നാൽ, പോലീസിന്റെ ഈ വാദങ്ങൾ നിസാമുദ്ദീന്റെ കുടുംബം നിഷേധിക്കുന്നു. റൂംമേറ്റുമായി വഴക്കിട്ടതിന് ശേഷം സഹായം തേടി പോലീസിനെ വിളിച്ചത് നിസാമുദ്ദീൻ തന്നെയാണെന്നാണ് കുടുംബം പറയുന്നത്. മാത്രമല്ല, വർഷങ്ങളായി തൻ്റെ ജീവിതത്തിൽ വംശീയമായ വിവേചനം നേരിട്ടിരുന്നതായി നിസാമുദ്ദീൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നതായും അവർ ആരോപിക്കുന്നു.
വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഇടപെടണമെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇദ്ദേഹത്തിന് നേരെ നടന്ന വംശീയപരമായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും നിസാമുദ്ദീന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാലിഫോർണിയയിൽ ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നിസാമുദ്ദീൻ. ഏറെ ശാന്തനും ദൈവഭക്തനുമായിരുന്ന നിസാമുദ്ദീന് നേരെ വംശീയ വിവേചനം, ജോലിയിൽ നിന്നുള്ള പുറത്താക്കൽ, ശമ്പള തട്ടിപ്പ് തുടങ്ങിയ അതിക്രമങ്ങൾ നടന്നിരുന്നതായി അദ്ദേഹത്തിൻ്റെ ഒരു പഴയ ലിങ്ക്ഡിൻ പോസ്റ്റിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Indian techie shot dead by police in US; family alleges 'racist discrimination'
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



