ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് (NHS) ആശുപത്രിയിൽ സർജിക്കൽ റജിസ്ട്രാറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ഡോ. വിവേക് വട്ടിക്കുട്ടിയെ സർവീസിൽ നിന്നും ഒൻപത് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതിനെ തുടർന്നാണ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് ഈ ശിക്ഷാ നടപടി സ്വീകരിച്ചത്.
2023 സെപ്റ്റംബർ 22-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനിടെ ഡോക്ടറുടെ ശ്വാസത്തിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ട സഹപ്രവർത്തകർ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ (48mg/dl) മദ്യം കണ്ടെത്തി. ജോലിക്ക് എത്തുന്നതിന് മുൻപ് ഒരു കുപ്പി വോഡ്കയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം താൻ കുടിച്ചിരുന്നതായി ഡോക്ടർ പിന്നീട് സമ്മതിച്ചു.
ജൂനിയർ ഡോക്ടർമാരുടെ സമരത്തെത്തുടർന്നുണ്ടായ അധിക ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് തന്നെ മദ്യപാനത്തിലേക്ക് നയിച്ചതെന്ന് ഡോ. വിവേക് ട്രിബ്യൂണലിനെ അറിയിച്ചു. സമരസമയം ആയതിനാൽ ഒറ്റയ്ക്കായിരുന്നു ജോലി ചെയ്തിരുന്നതെന്നും അതിന്റെ ക്ഷീണം മൂലമാണ് മദ്യപിച്ചതെന്നും അദ്ദേഹം വാദിച്ചു. തലേദിവസം രാത്രിയാണ് മദ്യപിച്ചതെന്നും രാവിലെ ആശുപത്രിയിൽ എത്തുമ്പോൾ മദ്യലഹരിയിലാണെന്ന് തോന്നിയിരുന്നില്ലെന്നും പറഞ്ഞ ഡോക്ടർ തന്റെ പ്രവർത്തിയിൽ കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തു.
രോഗികളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ജോലിക്ക് മദ്യപിച്ചെത്തിയത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. തന്റെ പ്രവർത്തി രോഗികൾക്കും സഹപ്രവർത്തകർക്കും എത്രത്തോളം അപകടമുണ്ടാക്കുമായിരുന്നു എന്നതിനെക്കുറിച്ച് ഡോക്ടർക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. വിവേക് കഴിഞ്ഞ പത്ത് വർഷമായി ബ്രിട്ടനിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയിലെ ആദ്യത്തെ വീഴ്ചയാണെന്നതും മുൻപ് മോശം പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും പരിഗണിച്ചാണ് സസ്പെൻഷൻ കാലയളവ് ഒൻപത് മാസമായി നിശ്ചയിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Drinking While on Duty: Indian Surgeon Suspended in the UK for Nine Months



