മിഷിഗൺ: മോഷ്ടിച്ച ട്രക്കുമായി യുഎസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് മിഷിഗണിൽ യുഎസ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പിടിയിലായി. ഒന്റാറിയോയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന 24 കാരനായ യുവരാജ് സിംഗാണ് അറസ്റ്റിലായത്. മിഷിഗണിലെ ഇന്റർനാഷണൽ ബ്രിഡ്ജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവരാജ് സിംഗ് ഓടിച്ചിരുന്ന സെമി-ട്രക്ക് ഉദ്യോഗസ്ഥർ തടഞ്ഞത്. ട്രക്കിന്റെയും അതിൽ ഘടിപ്പിച്ചിരുന്ന ട്രെയിലറിന്റെയും രേഖകളിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനം ഒന്റാറിയോയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്.
ട്രക്ക് മോഷ്ടിച്ചതാണെന്ന് ആർക്കും മനസ്സിലാകാതിരിക്കാൻ വാഹനത്തിന്റെ തിരിച്ചറിയൽ നമ്പറിലും (VIN) ലൈസൻസ് പ്ലേറ്റിലും ഇയാൾ കൃത്രിമം കാണിച്ചിരുന്നു. എന്നാൽ ഇന്റർനാഷണൽ രജിസ്ട്രേഷൻ പ്ലാനിലെ (IRP) വൈരുദ്ധ്യങ്ങൾ ഉദ്യോഗസ്ഥർ വേഗത്തിൽ തിരിച്ചറിഞ്ഞു. ട്രക്കും ട്രെയിലറും പൊലീസ് പിടിച്ചെടുത്തു. വാഹന മോഷണം മറച്ചുവെക്കൽ, മോട്ടോർ വാഹന തട്ടിപ്പ്, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുവരാജ് സിംഗിനെ കോടതിയിൽ ഹാജരാക്കി. നിലവിൽ ‘പേഴ്സണൽ റെക്കഗ്നൈസൻസ് ബോണ്ടിൽ’ ഇയാളെ വിട്ടയച്ചിട്ടുണ്ടെങ്കിലും രാജ്യം വിടാതിരിക്കാനുള്ള നിരവധി നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇയാളുടെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ കണ്ടുകെട്ടി. കോടതി അനുമതിയില്ലാതെ മിഷിഗൺ സ്റ്റേറ്റ് വിട്ടുപോകാൻ പാടില്ലെന്ന് നിബന്ധനയുണ്ട്. ഇയാളുടെ സഞ്ചാരം നിരീക്ഷിക്കാൻ ശരീരത്തിൽ ജിപിഎസ് (GPS) ട്രാക്കർ ഘടിപ്പിക്കുകയും വേണം. അതേസമയം, ട്രക്കിനുള്ളിൽ എന്തായിരുന്നുവെന്നും, മോഷണത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചും മിഷിഗൺ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian-origin man from Ontario arrested at US-Canada border for driving stolen truck; released on bond



