ഒട്ടാവ: കാനഡയിലെ ഖാലിസ്ഥാനി ശൃംഖലകളെ തകർക്കുന്നതിൽ കനേഡിയൻ അധികൃതർ പതിറ്റാണ്ടുകളായി പരാജയപ്പെടുകയാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്‌നായിക്. കനേഡിയൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ 40 വർഷമായി കാനഡയുടെ മണ്ണിൽ ഭീകരവാദികൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുങ്ങിക്കിടക്കുകയാണെന്നും, ഇന്ത്യക്കെതിരായ അക്രമങ്ങൾക്ക് ഇത് വളമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളെ പട്‌നായിക് ശക്തമായി എതിർത്തു. ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണെന്നും എന്നാൽ അവ തെളിയിക്കാനുള്ള വ്യക്തമായ തെളിവുകൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഭീകരവാദികളെ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യ കൈമാറുമ്പോൾ തെളിവ് ചോദിക്കുന്ന കാനഡ, ഇന്ത്യക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. 329 പേരുടെ മരണത്തിനിടയാക്കിയ 1985-ലെ എയർ ഇന്ത്യ വിമാനം തകർത്ത സംഭവത്തിൽ പോലും ഇതുവരെ ഒരാളെപ്പോലും ശിക്ഷിക്കാൻ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന കാര്യം അദ്ദേഹം അഭിമുഖത്തിൽ ഓർമ്മിപ്പിച്ചു.
ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ പട്‌നായിക്, ഏതെങ്കിലും വ്യക്തികൾക്ക് ഇതിൽ പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യ തന്നെ അവർക്കെതിരെ നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു. കാനഡയിലെ കോടതിയിൽ നിലവിൽ നടക്കുന്ന കേസ് നാല് വ്യക്തികൾക്കെതിരെ മാത്രമാണെന്നും ഇന്ത്യൻ ഭരണകൂടത്തിനെതിരെയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ പുതിയ കനേഡിയൻ ഭരണകൂടം താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സുരക്ഷാ കാര്യങ്ങളിൽ കാനഡയുടെ സമീപനം മാറാതെ ബന്ധം പൂർണ്ണമായി പുനസ്ഥാപിക്കപ്പെടില്ലെന്ന സൂചനയാണ് ഹൈക്കമ്മീഷണർ നൽകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
‘Failed To Act Against Terrorism For 40 Years’: Indian Envoy Slams Canada



