ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടിയായി ‘പകരം താരിഫ്’ ചുമത്തണമെന്ന നിർദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. യുഎസ് നടപടിക്കെതിരെ സമാനമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഇത്. ഈ വിഷയം ഉന്നയിച്ച് പാർലമെന്റിൽ എംപിമാർ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ പകരം താരിഫ് ചുമത്താത്തത് ഒരു ബലഹീനതയായി വ്യാഖ്യാനിക്കുമെന്ന അഭിപ്രായം ബിജെപിയിലും ഉയർന്നിട്ടുണ്ട്.
അതേസമയം, റഷ്യയും യുക്രെയ്നുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക-റഷ്യ ചർച്ചകൾക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 15-ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനും ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്ൻ സംഘർഷം അടക്കമുള്ള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക കടുത്ത എതിർപ്പ് അറിയിച്ചിട്ടും, റഷ്യയുമായുള്ള വ്യാപാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താനും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപും സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചിരുന്നു. ആഗസ്റ്റ് 15-ന് അലാസ്കയിൽ വെച്ചാണ് ഈ കൂടിക്കാഴ്ച നടക്കുക.



