ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. കരാർ യാഥാർത്ഥ്യമായതോടെ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന അധിക താരിഫുകൾ ഒഴിവാക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഈടാക്കുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നികുതി കുറയ്ക്കുന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്.
കരാർ പ്രകാരം അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങൾ, പഴങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് വൻ നികുതി ഇളവുകൾ ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. മണിച്ചോളം, സോയബീൻ ഓയിൽ, പിസ്ത, കശുവണ്ടി, ബദാം, ചില പ്രത്യേക പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ താരിഫ് കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും. അമേരിക്കൻ മദ്യത്തിന് ഇന്ത്യ താരിഫ് കുറയ്ക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കാർഷിക-ക്ഷീര മേഖലകളിൽ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നിയന്ത്രിത ഇളവുകളാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് കരാർ പൂർണ്ണ സംരക്ഷണം നൽകുന്നുണ്ട്. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. തേയില, മാങ്ങ എന്നിവയുടെ ഇറക്കുമതി നിയന്ത്രണങ്ങളും തുടരും. കൂടാതെ, മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ആഭ്യന്തര വിപണി സംരക്ഷിക്കുന്നതിനായി ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മേഖലയ്ക്ക് വലിയ ഊർജ്ജം നൽകുന്നതാണ് പുതിയ കരാർ. റബ്ബർ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ചെരുപ്പ്, മരുന്നുകൾ, വിമാന ഭാഗങ്ങൾ, വാഹന സ്പെയർ പാർട്സ് എന്നിവ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിന് പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ അരിയുടെ ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് അമേരിക്ക ഉറപ്പുനൽകി. ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതിയെച്ചൊല്ലിയുള്ള അവ്യക്തത കരാറിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമർശമില്ലെങ്കിലും, പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പ്രത്യേക ഉത്തരവിൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അവകാശപ്പെടുന്നു. എന്നാൽ ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ ഇത് സംബന്ധിച്ച മൗനം പാലിക്കുന്നത് വിഷയത്തിലെ നയതന്ത്രപരമായ തർക്കം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India-US trade deal moves closer to reality; joint statement issued


