ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യ വികസിപ്പിച്ച ആദ്യ ഹൈപ്പർസോണിക് മിസൈൽ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച ലോംഗ് റേഞ്ച് ആന്റി-ഷിപ്പ് ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ (LRAShM) ആണ് ലോകത്തിന് മുന്നിൽ ഇന്ത്യ കരുത്ത് തെളിയിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കായി രൂപകൽപ്പന ചെയ്ത ഈ മിസൈൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യത്തിന്റെ ആക്രമണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു.
ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന ഈ മിസൈലിന് ശബ്ദത്തേക്കാൾ 8 മുതൽ 10 മടങ്ങ് വരെ വേഗതയിൽ (8-10 Mach) സഞ്ചരിക്കാൻ സാധിക്കും. റോക്കറ്റിൽ വിക്ഷേപിച്ച ശേഷം ക്രമരഹിതമായ പാതയിലൂടെ തെന്നി നീങ്ങുന്നതിനാൽ ഇവയെ കണ്ടെത്താനോ തകർക്കാനോ നിലവിലെ പ്രതിരോധ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഏകദേശം 1500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് വെറും 15 മിനിറ്റുകൾക്കുള്ളിൽ ശത്രു കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും തകർക്കാൻ ശേഷിയുണ്ട്. ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്.
ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്സിലാണ് ഈ സാങ്കേതികവിദ്യയുടെ നിർമ്മാണം പുരോഗമിക്കുന്നത്. നിലവിൽ സമുദ്ര സംരക്ഷണത്തിനാണ് മുൻഗണനയെങ്കിലും ഭാവിയിൽ കരയിൽ നിന്ന് തൊടുക്കാവുന്ന പതിപ്പുകളും വികസിപ്പിക്കുമെന്ന് ഡിആർഡിഒ അറിയിച്ചു. മിസൈലിന്റെ ദൂരപരിധി 3500 കിലോമീറ്റർ വരെയായി ഉയർത്താനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. ഹൈപ്പർസോണിക് മിസൈലുകൾ കൈവശമുള്ള റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും ഔദ്യോഗികമായി കടന്നുവന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള നാവിക ഭീഷണികളെ പ്രതിരോധിക്കാൻ ഈ ഹൈപ്പർസോണിക് മിസൈലുകൾ ഇന്ത്യയെ സഹായിക്കും. പ്രതികരണ സമയം കുറവായതിനാൽ ശത്രുവിന് പ്രതിരോധിക്കാൻ അവസരം നൽകുന്നതിന് മുൻപേ ലക്ഷ്യം കാണാൻ ഇവയ്ക്ക് സാധിക്കും. ഹൈപ്പർസോണിക് ഗ്ലൈഡ്, ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യകളാണ് രാജ്യത്തിന്റെ പ്രതിരോധ ഭാവിയെന്നും ഇന്ത്യയെ ആഗോള സൈനിക ശക്തിയാക്കി മാറ്റുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുമെന്നും ഡിആർഡിഒ ശാസ്ത്രജ്ഞർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New ‘Brahmastra’: India showcases first hypersonic missile at Republic Day parade



