കശ്മീരിലെ റൈസി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് ഈ നടപടി. ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്, ഇത് പാകിസ്താനിലേക്ക് ഒഴുകുന്ന പ്രധാന നദികളിൽ ഒന്നാണ്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകിയേക്കാവുന്നതിനാൽ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ തുറന്നുവിടുന്ന രണ്ടാമത്തെ ഡാമാണിത്. നേരത്തെ ഉറി ഡാമും തുറന്നുവിട്ടതിനെ തുടർന്ന് പാക് അധീന കശ്മീരിലെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു.
ഇതിനിടെ, ഇന്ത്യ-പാക് സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പാകിസ്താൻ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കിയിരിക്കുന്നു. ഇന്ത്യ ഗേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ, ദുരന്ത നിവാരണ വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിയിലെ മാളുകൾ, മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ കോളനികൾ, വിമാനത്താവളങ്ങൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, പാകിസ്താൻ ജമ്മു കശ്മീരിൽ ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം അവയെല്ലാം പരാജയപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ, സലാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നതും സുരക്ഷാ നടപടികൾ ശക്തമാക്കിയതും രാജ്യങ്ങൾ തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.






