ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര-സൈനിക തർക്കങ്ങൾ തുടരുന്നതിനിടയിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വൻ മുന്നേറ്റം. 2025 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 33 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് നയങ്ങളും ആഗോള വ്യാപാര യുദ്ധവുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9.20 ബില്യൺ ഡോളറായിരുന്ന കയറ്റുമതി ഈ വർഷം 12.22 ബില്യൺ ഡോളറായാണ് ഉയർന്നത്. നവംബർ മാസത്തിൽ മാത്രം കയറ്റുമതിയിൽ 90 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളർച്ചയുണ്ടായി. പെട്രോളിയം ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഓയിൽ മീൽസ് എന്നിവയാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത്.
അമേരിക്കൻ ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക താരിഫും റഷ്യൻ എണ്ണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഡ്യൂട്ടിയും ചുമത്തിയത് ഇന്ത്യയുടെ വ്യാപാര ദിശയിൽ മാറ്റമുണ്ടാക്കി. അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാര ബന്ധത്തിൽ വിള്ളലുകൾ വീണതോടെ, അവർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഇടനില ഉൽപ്പന്നങ്ങളും (Intermediates) നൽകുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറി. ട്രംപിന്റെ കടുത്ത സാമ്പത്തിക നയങ്ങൾക്കിടയിലും പ്രായോഗികമായ വിദേശവ്യാപാര നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുമ്പോഴും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ വിജയിക്കുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിലും 20 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ കിഴക്കൻ രാജ്യങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും ഒരേപോലെ കയറ്റുമതി വർദ്ധിപ്പിക്കാൻ സാധിച്ചത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തായി.
2020-ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്കും ആപ്പുകൾക്കും ഇന്ത്യ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ആഗോള സാഹചര്യത്തിൽ ട്രംപിന്റെ താരിഫ് നയങ്ങൾ ഇന്ത്യക്ക് പുതിയ വിപണികൾ കണ്ടെത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധവും അതിർത്തി തർക്കങ്ങളും ഗൗരവകരമായി നിലനിൽക്കുമ്പോൾ തന്നെ, സാമ്പത്തിക രംഗത്തെ ഈ വൈവിധ്യവൽക്കരണം ഇന്ത്യയുടെ ആഗോള സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump's tariffs help India; India conquers Chinese market despite border tensions



