ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളെത്തുടർന്ന് രാജ്യത്തുള്ള ആയിരക്കണക്കിന് അഭയാർത്ഥികളുടെ അപേക്ഷകൾ തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന് കാനഡ ഫെഡറൽ കുടിയേറ്റ വകുപ്പ് അറിയിച്ചു. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ‘ബിൽ സി-12’ എന്ന കർശന നിയമമാണ് പലർക്കും തിരിച്ചടിയാകുന്നത്. കാനഡയിൽ എത്തിയാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഭയത്തിനായി അപേക്ഷിക്കണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശം. ഇതുവരെ ഇങ്ങനെയൊരു സമയപരിധി ഉണ്ടായിരുന്നില്ല. ഈ നിശ്ചിത കാലയളവിനുള്ളിൽ അപേക്ഷ നൽകാത്തവർക്ക് വരുംദിവസങ്ങളിൽ അധികൃതരിൽ നിന്ന് കത്തുകൾ ലഭിച്ചു തുടങ്ങും.
നിലവിൽ മൂന്ന് ലക്ഷത്തോളം അപേക്ഷകൾ കുടിയേറ്റ വകുപ്പിന്റെ പരിഗണനക്കായി കാത്തിരിക്കുകയാണ്. വ്യാജമായി അഭയം തേടുന്നവരെ ഒഴിവാക്കാനും അപേക്ഷകരുടെ എണ്ണം കുറയ്ക്കാനുമാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. പുതിയ നിയമം വന്നതോടെ ഏകദേശം 30,000 പേരെങ്കിലും ലിസ്റ്റിൽ നിന്ന് പുറത്തായേക്കും. ഗാസയിൽ നിന്നെത്തിയ മുഹമ്മദ് അൽ ഹിന്ദിയെപ്പോലെ യുദ്ധം കാരണം കാനഡയിൽ എത്തിയ പലർക്കും ഇപ്പോൾ തന്നെ മുന്നറിയിപ്പ് കത്തുകൾ ലഭിച്ചു കഴിഞ്ഞു. 21 ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ രാജ്യം വിടേണ്ടി വരുമെന്നാണ് കത്തിൽ പറയുന്നത്.
യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്ക് ഇപ്പോൾ ആരെയും നിർബന്ധിച്ച് തിരിച്ചയക്കില്ലെന്ന് കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെഗ് ദിയാബ് ഉറപ്പുനൽകുന്നുണ്ട്. എങ്കിലും നിയമപരമായ നൂലാമാലകൾ പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മാനുഷിക പരിഗണന അർഹിക്കുന്നവരെ പോലും സാങ്കേതിക കാരണങ്ങളാൽ പുറത്താക്കുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. പുതിയ നിയമത്തിനെതിരെ വരും ദിവസങ്ങളിൽ കാനഡയിലെ കോടതികളിൽ വലിയ രീതിയിലുള്ള നിയമപോരാട്ടങ്ങൾ നടക്കാനാണ് സാധ്യത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
30,000 people leaving? Immigration department issues critical warning to refugee applicants in Canada




