അമിതമായ ഇസ്ലാമിക കുടിയേറ്റം അമേരിക്കയെ നശിപ്പിക്കുകയാണെന്ന വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കൻ എംപി ബ്രാൻഡൻ ഗിൽ രംഗത്ത്. തന്റെ മണ്ഡലമായ ടെക്സസിലെ പല ഭാഗങ്ങളിലും അതിവേഗം ഇസ്ലാമിക വൽക്കരണം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡാലസിലെ ചില മാളുകളിൽ പോകുമ്പോൾ ഒരു മുസ്ലിം രാഷ്ട്രത്തിൽ എത്തിയ പ്രതീതിയാണെന്നും, താൻ പാകിസ്ഥാനിലാണോ എന്ന് തോന്നിപ്പോകുന്നുവെന്നുമാണ് ഗിൽ പറഞ്ഞത്. ‘അമേരിക്കാസ് വോയ്സ്’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വംശീയ പരാമർശങ്ങൾ.
ഡാലസ് പ്രദേശത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ പ്രാദേശിക സമൂഹത്തിന്റെ സാംസ്കാരിക സ്വഭാവത്തെ പാടെ മാറ്റിമറിച്ചുവെന്ന് ഗിൽ ആരോപിക്കുന്നു. തലമുറകളായി താമസിക്കുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ ഉയരുന്നതും പലരും മതപരിവർത്തനത്തിലേക്ക് നയിക്കപ്പെടുന്നതും പ്രദേശത്തെ സാമൂഹിക വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഇതിൽ വലിയ ആശങ്കയിലാണെന്നും തന്റെ സംസ്കാരവും ജീവിതരീതിയും സംരക്ഷിക്കാൻ ഇസ്ലാമിക വൽക്കരണത്തെ എതിർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗില്ലിന്റെ പ്രസ്താവനയ്ക്കെതിരെ അമേരിക്കയിലെ മുസ്ലിം സംഘടനകളും രാഷ്ട്രീയ എതിരാളികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ കണക്കുകളോ രേഖകളോ ഇല്ലാതെ കേവലം പ്രകോപനം സൃഷ്ടിക്കാനാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ നടത്തുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ ഈ അഭിമുഖത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് ഗിൽ വ്യക്തമാക്കുന്നത്.
ഡൊണാൾഡ് ട്രംപിന്റെ ഉറച്ച അനുയായിയും യാഥാസ്ഥിതിക നിലപാടുകാരനുമായ ബ്രാൻഡൻ ഗിൽ മുൻപും സമാനമായ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വംശജനായ രാഷ്ട്രീയ നിരീക്ഷകൻ ദിനേഷ് ഡിസൂസയുടെ മകൾ ഡാനിയേൽ ഡിസൂസ ഗില്ലാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മുൻപ് ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സ്ഥാനാർത്ഥിയെ ലക്ഷ്യം വെച്ച് ഇവർ നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. നിലവിലെ പ്രസ്താവന അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിന് കൂടുതൽ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
‘If you go to malls in Dallas, you feel like you’re in Pakistan’; Republican MP Brandon Gill makes controversial remark



