ഇന്ത്യൻ വ്യോമസേനയുടെ (IAF) സമീപകാല ചരിത്രത്തിലെ ഏറ്റവും നിർണായകവും തന്ത്രപ്രധാനവുമായ ദൗത്യങ്ങളിൽ ഒന്നാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്. ഈ ഓപ്പറേഷനിൽ പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തതായി അദ്ദേഹം വെളിപ്പെടുത്തി. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ
പാകിസ്താനിലെ ഒരു ഹാങ്കറിനുള്ളിൽ വെച്ച് എഫ്-16 യുദ്ധവിമാനം തകർത്തത് ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖലയുടെ അസാധാരണമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റമാണ് ഈ ദൗത്യത്തിൽ നിർണായകമായ ‘ഗെയിം ചേഞ്ചർ’ ആയതെന്നും എയർ ചീഫ് മാർഷൽ സിംഗ് പറഞ്ഞു. ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യൻ സേനക്ക് വളരെ കുറഞ്ഞ അപകടസാധ്യതയിൽ പാകിസ്താൻ അതിർത്തിക്കപ്പുറത്തേക്ക് ആക്രമണം നടത്താൻ കഴിഞ്ഞു. ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പാകിസ്താനിലെ ബഹവൽപൂർ ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്കുള്ള നിർണായക സന്ദർശനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. നാഷണൽ സെക്യൂരിറ്റി അഡ്വൈസർ അജിത് ഡോവൽ റഷ്യയിൽ വെച്ച് കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ നിരന്തരം വിമർശിക്കുന്നതും അന്താരാഷ്ട്രതലത്തിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മോദി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുയർത്തിയിരുന്നു. സർക്കാർ സൈന്യത്തെ ‘കൈകൾ പിന്നിൽ കെട്ടി’ യുദ്ധത്തിന് അയച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയപരമായ കാരണങ്ങളാൽ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി നേടിയെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്തോ-യുഎസ് ബന്ധങ്ങളിൽ പുതിയ വെല്ലുവിളികൾ നേരിടുന്ന സമയമായതുകൊണ്ടുതന്നെ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അത്തരത്തിലും പ്രാധാന്യമുണ്ട്. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% വരെ താരിഫ് ഏർപ്പെടുത്തുകയും, ഉഭയകക്ഷി വ്യാപാര ചർച്ചകൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പാകിസ്താനുമായി വെടിനിർത്തൽ ചർച്ചകൾക്ക് താൻ മധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കെതിരെ മോദി പരസ്യമായി രംഗത്തുവന്ന് ട്രംപിനെ ‘നുണയൻ’ എന്ന് വിളിക്കാൻ ധൈര്യമുണ്ടോ എന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചിരുന്നു.
IAF chief details Op Sindoor: 5 Pak fighter jets ‘killed’, F-16s hit in hangar



