ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡയറിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ കണ്ടെത്തി. കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായും താൻ ഒരു ‘എക്സ്ട്രീം സ്റ്റെപ്’ എടുക്കുകയാണെന്നും സൂചിപ്പിക്കുന്ന വൈകാരികമായ കുറിപ്പുകൾ ഡയറിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിദേശ സംരംഭങ്ങളിൽ നിന്നേറ്റ തിരിച്ചടിയും സാമ്പത്തിക വെല്ലുവിളികളും റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പ്രാഥമിക നിഗമനം.
കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും ഡയറിയിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. വിദേശ ബിസിനസ്സുകളിലെ നഷ്ടം റോയിയെ മാനസികമായി തളർത്തിയിരുന്നതായും, താൻ മരിച്ചാൽ കമ്പനിയെ ആര് നയിക്കണമെന്നും ആർക്കൊക്കെ പണം നൽകാനുണ്ടെന്നും അദ്ദേഹം മുൻകൂട്ടി രേഖപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. കുറിപ്പിലെ സാമ്പത്തിക ബിസിനസ് പരാമർശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണസംഘം പരിശോധന ആരംഭിച്ചു.
ജനുവരി 30-നാണ് ബെംഗളൂരുവിലെ സ്വന്തം ഓഫീസിൽ സി ജെ റോയ് ജീവനൊടുക്കിയത്. ആദായനികുതി ഉദ്യോഗസ്ഥർ ഓഫീസിൽ പരിശോധന തുടരുന്നതിനിടെ, ചില രേഖകൾ എടുക്കാനെന്ന വ്യാജേന കാബിനുള്ളിൽ കയറിയ അദ്ദേഹം സ്വന്തം നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ വെടിയൊച്ച കേട്ട് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ സമ്മർദ്ദമാണ് മരണകാരണമെന്ന് ആരോപണമുയർന്നെങ്കിലും ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു.
സംഭവദിവസം സി ജെ റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തർക്കങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് നടന്നിട്ടില്ലെന്ന ഐടി വകുപ്പിന്റെ വാദവും അന്വേഷണ സംഘം ശരിവെച്ചു. ഇതോടെ സാമ്പത്തികമായ മറ്റ് പ്രതിസന്ധികളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി പരിശോധിക്കുകയാണ്.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബെംഗളൂരു ബന്നാർഘട്ട റോഡിലുള്ള ‘നാച്വേഴ്സ് ലക്ഷ്വറിയിൽ’ ഇന്നലെ സംസ്കാര ചടങ്ങുകൾ നടന്നു. സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖരടക്കം വൻ ജനാവലി അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാനെത്തി. റോയിയുടെ വിയോഗത്തിന് പിന്നാലെ കമ്പനിയുടെ നേതൃസ്ഥാനം മകൻ രോഹിത്തും എംഡി ടി എ ജോസഫും ഏറ്റെടുക്കുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
‘I am taking an extreme step’; Crucial revelations in CJ Roy’s diary

