ന്യൂ ഡൽഹി: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ഒരു മാസം പിന്നിടുമ്പോൾ, യെമനിലെ ഹൂതി വിമതരുടെ കടന്നുവരവോടെ മിഡിൽ ഈസ്റ്റ് യുദ്ധം പുതിയ തലത്തിലേക്ക്. മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കി ലെബനനിലെ ഹിസ്ബുള്ള ഇറാന് അനുകൂലമായി നിലയുറപ്പിച്ചതോടെ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കൻ നീക്കങ്ങൾ പ്രതിരോധത്തിലായതും ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇസ്രായേലിലെയും ഗൾഫ് മേഖലയിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇറാനെ വിവിധ മുന്നണികളിലൂടെ വളയാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കവുമായി അമേരിക്ക മുന്നോട്ട് പോവുകയാണ്. ഇതിനിടെ, വെള്ളിയാഴ്ച ഇറാന്റെ യാസ്ദിലുള്ള യുറേനിയം സംസ്കരണ പ്ലാന്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തി. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള കടന്നാക്രമണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
മിഡിൽ ഈസ്റ്റിലെ ആണവ ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലോകം ഇതുവരെ കാണാത്ത ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ടു. എന്നാൽ, തിരിച്ചടികളിൽ നിന്ന് പിന്മാറില്ലെന്ന ഇറാന്റെ ഉറച്ച നിലപാടും ഹൂതികളുടെ മിസൈൽ ആക്രമണങ്ങളും യുദ്ധം ആണവ ഭീഷണിയിലേക്കോ നീളുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
War intensifies: Houthis and Hezbollah join forces with Iran, Middle East conflict heading towards nuclear war?




