പ്രവിശ്യയിലെ poverty reduction plan ന്റെ ഭാഗമായി, ന്യൂഫൗണ്ട്ലാൻഡും ലാബ്രഡർ സർക്കാരും വരുമാന പിന്തുണ പദ്ധതിയിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു. 2023-ൽ ആരംഭിച്ച മൂന്ന് വർഷത്തെ ഈ പദ്ധതിക്ക്, ആവശ്യത്തിനനുസരിച്ച് പ്രതിവർഷം 85 ദശലക്ഷം ഡോളർ വരെ വാർഷിക സഹായം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2025 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥകൾ പ്രകാരം, താമസസ്ഥലം പരിഗണിക്കാതെ യോഗ്യരായ എല്ലാ വ്യക്തികൾക്കും പ്രതിമാസം 561 ഡോളർ വീതം ലഭിക്കും.
ഇതിനു പുറമെ, ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് 522 ഡോളർ വരെ ഭവന സഹായം ലഭിക്കും, ഇത് മുൻപത്തെക്കാൾ 223 ഡോളർ അധികമാണ്. രണ്ട് പേർ താമസിക്കുന്ന വീടുകൾക്ക്, ബന്ധത്തിന്റെ സ്വഭാവം പരിഗണിക്കാതെ, ഓരോ വ്യക്തിക്കും 299 ഡോളർ വീതം ലഭിക്കും.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റിൽ, സ്കൂൾ പ്രായമുള്ള ഓരോ കുട്ടിക്കും 100 ഡോളർ വീതം നൽകും. സിംഗിൾ പാരന്റ്സുള്ള കുടുംബങ്ങൾക്ക് സെപ്റ്റംബർ മാസം സാമ്പത്തികമായി ബുദ്ധിമുട്ടേറിയതാണെന്നും, ഈ 100 ഡോളർ വലിയ മാറ്റമുണ്ടാക്കുമെന്നും സിംഗിൾ പാരൻ്റ് അസോസിയേഷൻ ഡയറക്ടർ ഡാനിയേൽ സീവർഡ് അഭിപ്രായപ്പെട്ടു. കൂടാതെ, കാഴ്ച പരിശോധനകൾക്കായി 100 ഡോളർ വരെയും കണ്ണടകൾ വാങ്ങുന്നതിന് 290 ഡോളർ (സിംഗിൾ വിഷൻ) മുതൽ 350 ഡോളർ (ബിഫോക്കൽ) വരെയും സർക്കാർ ധനസഹായം നൽകും. ഈ മാറ്റങ്ങൾ വെറും കണക്കുകൾ മാത്രമല്ലെന്നും, ജനങ്ങൾക്ക് സ്വാതന്ത്ര്യവും ആത്മാഭിമാനവുമുള്ള ജീവിതം നയിക്കാൻ അവസരം നൽകുകയാണെന്നും കുടുംബ, പര്യാപ്തതാ വകുപ്പ് മന്ത്രി ജെയ്മി കൊറാബ് വ്യക്തമാക്കി.
സർക്കാരിന്റെ ഈ നീക്കങ്ങളെ പ്രതിപക്ഷം സ്വീകരിച്ചെങ്കിലും, ദീർഘകാല പദ്ധതികളുടെ കുറവ് ചൂണ്ടിക്കാട്ടി. പിസി നേതാവ് ടോണി വേക്കം “10 വർഷത്തെ ദിശാസൂചികയും ലക്ഷ്യമിട്ടുള്ള നടപടികളും ആവശ്യമാണ്. ഇപ്പോഴത്തെ മാറ്റങ്ങൾ നല്ലതാണെങ്കിലും, അളക്കാവുന്ന ഫലങ്ങൾ ഉണ്ടാക്കേണ്ടത് കേവലം പ്രഖ്യാപനങ്ങളിലൂടെയല്ല” എന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിപി നേതാവ് ജിം ഡിൻ അതൃപ്തി പ്രകടിപ്പിച്ചു. “ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ വരുമാനത്തിന് നിലവിലുള്ള സഹായം മതിയാകുന്നില്ല. സഹായം കുറഞ്ഞതല്ല, പക്ഷേ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവരാൻ ഇത് പര്യാപ്തമല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
മൊത്തത്തിൽ, ന്യൂഫൗണ്ട്ലാൻഡും ലാബ്രഡറും പാവപ്പെട്ടവർക്കുള്ള സാമ്പത്തിക പിന്തുണ വർദ്ധിപ്പിച്ച്, സമൂഹത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്താൻ ശ്രമിക്കുകയാണ്. എന്നാൽ ഈ നീക്കങ്ങൾ മതിയായതല്ലെന്നും, ഒരു ദീർഘകാല കാഴ്ചപ്പാടാണ് ഇനി ആവശ്യമെന്നും പ്രതിപക്ഷം ഓർമ്മിപ്പിക്കുന്നു.



