കാരക്കാസ്: വെനിസ്വേലയിൽ യുഎസ് സൈനിക നടപടി ആരംഭിച്ച പശ്ചാത്തലത്തിൽ അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാരക്കാസിലെ ഇന്ത്യൻ എംബസിയുമായി എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ നിർദ്ദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായത്തിനായി എംബസിയുടെ ഇമെയിൽ വിലാസവും (cons.caracas@mea.gov.in) അധികൃതർ പങ്കുവെച്ചു.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പുലർച്ചെ നടത്തിയ സൈനിക നീക്കത്തിലൂടെ പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കാരക്കാസിൽ യുഎസ് സേന വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയതായും ട്രംപ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ മഡുറോയ്ക്കെതിരെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ചുമത്തിയിട്ടുണ്ട്. ദമ്പതികളെ യുഎസ് കസ്റ്റഡിയിലെടുത്ത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായും വാഷിംഗ്ടൺ അറിയിച്ചു.
ട്രംപിന്റെ അവകാശവാദങ്ങൾ വെനിസ്വേലൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിന് മുകളിലൂടെ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതായും പലയിടങ്ങളിലും വൈദ്യുതി തടസ്സവും തീപിടുത്തവും ഉണ്ടായതായും ദൃക്സാക്ഷികൾ വിവരിച്ചു. തലസ്ഥാന നഗരത്തിൽ കട്ടിയുള്ള പുകപടലങ്ങൾ ഉയർന്നതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലാണെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് നടപടിയെത്തുടർന്ന് വെനിസ്വേലയിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ പുറത്തുനിന്നുള്ള ഭീഷണിയെത്തുടർന്നുള്ള പ്രതിരോധാവസ്ഥ’ (State of External Disturbance) പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന ഏറ്റവും മോശമായ ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ ലോപ്പസ്, സൈന്യത്തെ സമാഹരിക്കാൻ ഉത്തരവിട്ടു. സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വാഷിംഗ്ടൺ ആക്രമണം നടത്തുന്നതെന്ന് വെനിസ്വേലൻ സർക്കാർ ആരോപിച്ചു. ജനങ്ങൾ തെരുവിലിറങ്ങി സർക്കാരിന് പിന്തുണ പ്രഖ്യാപിക്കണമെന്നും അധികാരികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ സായുധ പോരാട്ടത്തിന്റെ ഭാഗമായാണ് വെനിസ്വേലയിൽ സൈനിക നടപടി സ്വീകരിച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം. വെനിസ്വേല ഒരു ‘നാർക്കോ സ്റ്റേറ്റ്’ ആയി മാറിയെന്നും മയക്കുമരുന്ന് കടത്തിന് ഭരണകൂടം സൗകര്യം ഒരുക്കുന്നുവെന്നും വാഷിംഗ്ടൺ ആരോപിക്കുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ പൗരന്മാർ ഇന്ത്യൻ മിഷനുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
High alert in Venezuela: Ministry of External Affairs warns Indian citizens



