മാനിറ്റോബ: മാനിറ്റോബയുടെ വടക്കൻ പ്രദേശങ്ങളെ പിടിച്ചുകുലുക്കിയ കനത്ത മഞ്ഞുവീഴ്ചയെയും മഴയെയും തുടർന്ന് വൈദ്യുതി വിതരണം താറുമാറായി. കൊടുങ്കാറ്റ് വീശി മണിക്കൂറുകൾക്ക് ശേഷവും തിങ്കളാഴ്ച രാത്രിയോടെ 4,500-ഓളം മാനിറ്റോബ ഹൈഡ്രോ ഉപഭോക്താക്കൾ ഇരുട്ടിൽ കഴിയുകയാണ്. ഒരുസമയത്ത് 12,000-ത്തിലധികം ഉപഭോക്താക്കളെയാണ് വൈദ്യുതി മുടക്കം ബാധിച്ചത്. മഴ മഞ്ഞായി മാറിയ പ്രദേശങ്ങളിൽ, ഈർപ്പമുള്ള കട്ടിയേറിയ മഞ്ഞ് വീണത് മരങ്ങൾ ഒടിഞ്ഞുവീഴുന്നതിനും വൈദ്യുതി ലൈനുകൾ പൊട്ടുന്നതിനും കാരണമായി. ഹൈഡ്രോ പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച്, പലയിടത്തും ശക്തമായ കാറ്റ് കൂടിയായപ്പോൾ വൈദ്യുതി മുടക്കം വ്യാപകമായി. വടക്കൻ മാനിറ്റോബയിലാണ് നിലവിൽ കൂടുതൽ ഉപഭോക്താക്കൾ വൈദ്യുതിയില്ലാത്തത്. കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിന് തകരാറുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, അസ്ഥിരകാലാവസ്ഥ മൂലം പലയിടങ്ങളിലും റോഡുകൾ അടച്ചതിനാൽ തിങ്കളാഴ്ച രാത്രിയോടെ എല്ലാ തകരാറുകളും പരിഹരിക്കാൻ യൂട്ടിലിറ്റിക്കായില്ല. തകരാറുകൾ വിലയിരുത്തി ഉടൻ തന്നെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ മാനിറ്റോബ ഹൈഡ്രോ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. തകർന്ന വൈദ്യുതി തൂണുകൾ മാറ്റുന്നതടക്കമുള്ള സങ്കീർണ്ണമായ ജോലികളാണ് മാനിറ്റോബ ഹൈഡ്രോ ജീവനക്കാർ നേരിടുന്നത്. വടക്കൻ ഇൻ്റർലേക്ക് മേഖലയിൽ നിന്നുള്ള ചിത്രങ്ങൾ കനത്ത മഞ്ഞുവീഴ്ചയുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്. ഹൈഡ്രോയുടെ വാർത്താക്കുറിപ്പിൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന സമയം ചൊവ്വാഴ്ചയോടെ മാധ്യമങ്ങളിലൂടെ അപ്ഡേറ്റ് ചെയ്യുമെന്ന് അറിയിച്ചു.
തിങ്കളാഴ്ച അതിരാവിലെ തന്നെ എൺവയോൺമെൻ്റ് കാനഡ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കൊടുങ്കാറ്റിൽ 10 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വടക്കൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ 30 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്താമെന്നും മുന്നറിയിപ്പിൽ സൂചിപ്പിച്ചിരുന്നു.
പൊട്ടിവീണ വൈദ്യുതി ലൈനുകൾ കാണുന്നവർ പത്ത് മീറ്റർ അകലം പാലിക്കണമെന്നും ഉടൻ തന്നെ 911-ൽ വിളിച്ചറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വൈദ്യുതി മുടങ്ങിയ ഉപഭോക്താക്കൾക്ക് ഓൺലൈനിലോ 1-888-624-9376 എന്ന നമ്പറിലോ ബന്ധപ്പെട്ട് തകരാറുകൾ റിപ്പോർട്ട് ചെയ്യാം. ഏറ്റവും പുതിയ വിവരങ്ങൾ മാനിറ്റോബ ഹൈഡ്രോയുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലഭ്യമാകും.



