സസ്കാച്ചുവാനിലെ വടക്കൻ ഗ്രാമമായ മീഡോ ലേക്കിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയെത്തുടർന്ന് താത്കാലിക വെള്ളപ്പൊക്കമുണ്ടായി. നഗരത്തിലെ റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ ജനജീവിതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ പ്രമുഖ കാലാവസ്ഥാ പ്രവചകൻ ബ്രാഡ് വ്രോളിജ് പറയുന്നതനുസരിച്ച്, മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും 15 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചപ്പോൾ, ചില ഭാഗങ്ങളിൽ ഇത് 65 മില്ലിമീറ്റർ വരെ ഉയർന്നതായി റിപ്പോർട്ടുണ്ട്. “ഇത്തരം സാഹചര്യങ്ങളിൽ ചുരുങ്ങിയ ദൂരത്തിൽ പോലും മഴയുടെ അളവിൽ വലിയ വ്യത്യാസങ്ങളുണ്ടാകാം,” വ്രോളിജ് വിശദീകരിച്ചു.
എല്ലാവർക്കും മഴ ലഭിച്ചെങ്കിലും, ലഭിച്ച അളവ് നിങ്ങൾ എവിടെയായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പ്രാദേശികമായി ലഭിച്ച ഈ ശക്തമായ മഴയാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്. ആൽബർട്ട അതിർത്തിയിൽ നിന്ന് കിഴക്കോട്ട് നീങ്ങിയ ഒരു വലിയ ന്യൂനമർദ്ദമാണ് ഈ കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സസ്കാച്ചവാനിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ വടക്കായിട്ടാണ് മീഡോ ലേക്കിന്റെ സ്ഥാനം. മഴയെ തുടർന്ന് റോഡുകളും പാർക്കിംഗ് സ്ഥലങ്ങളും വെള്ളത്തിലായതോടെ, മീഡോ ലേക്ക് നഗരസഭ അടിയന്തര യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. “അത്യാവശ്യ യാത്രകളല്ലാത്തവ ദയവായി ഒഴിവാക്കുക. യാത്ര അനിവാര്യമാണെങ്കിൽ അതീവ ജാഗ്രത പുലർത്തുകയും, വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ സാവധാനം നീങ്ങുകയും ചെയ്യുക” എന്ന് അധികൃതർ നിർദേശിച്ചു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളപ്പൊക്കം കുറഞ്ഞതിനെ തുടർന്ന് മുന്നറിയിപ്പ് പിൻവലിച്ചു. വെള്ളപ്പൊക്കം ചില അസൗകര്യങ്ങൾ സൃഷ്ടിച്ചുവെങ്കിലും, ഏറെ നാളുകളായി വരൾച്ച നേരിടുന്ന സംസ്ഥാനത്തിന് ഈ മഴ ഏറെ ആശ്വാസകരമാണെന്ന് വ്രോളിജ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ വ്യാപകമായ മഴ ലഭിക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു.
സസ്കാച്ചുവാനിലെ കാട്ടുതീയുടെ എണ്ണം കുറഞ്ഞുവരുന്നതായും പബ്ലിക് സേഫ്റ്റി ഏജൻസി അറിയിച്ചു. ജൂൺ 12-ന് രേഖപ്പെടുത്തിയ 23 സജീവ തീപിടുത്തങ്ങളിൽ നിന്ന് ജൂൺ 15-ഓടെ ഇത് 12 ആയി കുറഞ്ഞിട്ടുണ്ട്. ഈ മഴ കാട്ടുതീ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.



