ടെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു. .കൂടാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ വിവരം പുറത്തുവിട്ടിരുന്നു. “ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു” എന്ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇസ്രായേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഖമനെയിയെ വകവരുത്തിയതെന്നും, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാനിയൻ നേതാവിന് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഖമനെയിയുടെ മരണം സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവർ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്‌റാനിലെ ഖമനെയിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് ഇവർക്ക് ജീവൻ നഷ്ടമായത്. ഖമനെയിയുടെ മൃതദേഹം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും, അദ്ദേഹം സുരക്ഷിതനാണെന്നും കളം നിയന്ത്രിക്കുന്നുണ്ടെന്നുമാണ് ഇറാനിയൻ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. ഖമനെയിയുടെ നേതൃത്വത്തിൽ അമേരിക്കക്കാരും ലോകമെമ്പാടുമുള്ള മറ്റനേകം ആളുകളും വേട്ടയാടപ്പെട്ടുവെന്നും ഈ നീക്കം ഇറാൻ ജനതയ്ക്കുള്ള നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ പൂർണ്ണമായ സമാധാനം കൈവരിക്കുന്നത് വരെ കൃത്യതയാർന്ന ബോംബാക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നസീർസാദെ, റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂർ എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഖമനെയിയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി ഉൾപ്പെടെ അഞ്ച് കമാൻഡർമാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ടെഹ്‌റാനിലെ ഖമനെയിയുടെ കോമ്പൗണ്ടിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ ഇറാന്റെ പ്രതിരോധ നിര പൂർണ്ണമായും തകർന്ന നിലയിലാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ.
ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ നിന്ന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇറാന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. എന്നാൽ രാജ്യാന്തര തലത്തിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1989 മുതൽ ഇറാൻ ഭരിക്കുന്ന ഖമനെയിയുടെ പതനം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പാടെ മാറ്റിമറിക്കും. ഇസ്ലാമിക് റിപ്പബ്ലിക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഈ ആക്രമണം മാറുമ്പോൾ, വരും മണിക്കൂറുകളിലെ ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ലോകം ഉറ്റുനോക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Heavy airstrike in Iran: Trump says Khamenei was killed; daughter and grandson confirmed dead



