പനാമയിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഒന്റാറിയോ സ്വദേശിയായ കനേഡിയൻ പൗരൻ ഗുസ്സാൻ ഇഖ്ബാലിന്റെ ഏഴ് മാസം പ്രായമുള്ള മകൻ മൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെയ് 31 ന് ചാംഗിനോല നദിയിൽ നിന്ന് കണ്ടെത്തിയ ഒരു ആൺകുട്ടിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ മൂസയുടേതാണെന്ന് സ്ഥിരീകരിച്ചതായി പനാമയുടെ അറ്റോർണി ജനറലിന്റെ ഓഫീസായ പ്രൊക്കുറാഡൂറിയ ജനറൽ ഡി ലാ നാസിയോൺ അറിയിച്ചു. മൂസയുടെ ശവസംസ്കാരവും ജനാസ (ഇസ്ലാമിക ശവസംസ്കാര) പ്രാർത്ഥനയും വ്യാഴാഴ്ച ചങ്കുനോള നഗരത്തിൽ നടന്നു. കുഞ്ഞിനോടൊപ്പം തന്നെ കാണാതായ പിതാവ് ഗുസ്സാൻ ഇഖ്ബാലിനും രണ്ട് വയസ്സുള്ള മകൾ നൗസൈബയ്ക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മെയ് 21നാണ് മൂന്നുപേരെയും കാണാതായത്. ബോകാസ് ഡെൽ ടോറോ പ്രവിശ്യയിലുള്ള വീട്ടിൽ നിന്ന് കുഞ്ഞുങ്ങളെയും കൂട്ടി പിതാവ് പോകുകയായിരുന്നു. ഫോണോ, പഴ്സോ, പണമോ, ഭക്ഷണമോ ഇല്ലാതെയാണ് അയാൾ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി ബിരുദധാരിയായ ഇഖ്ബാൽ കഴിഞ്ഞ വേനൽക്കാലത്താണ് ഹാമിൽട്ടണിലേക്ക് താമസം മാറിയത്.
ഇക്ബാലിനും മകൾക്കും വേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാൻ സഹായിക്കുന്നതിനായി ബന്ധുക്കൾ ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. ഇക്ബാലുമായി ബന്ധപ്പെട്ടിട്ടുള്ള കാനഡയിലോ പനാമയിലോ ഉള്ള ആരെങ്കിലും അന്വേഷണത്തിന് സഹായകരമായേക്കാവുന്ന ഏതെങ്കിലും വിവരങ്ങൾ ലഭ്യമായാൽ അത് അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. വിദേശത്തുള്ള കനേഡിയൻ പൗരന്മാരുടെ സുരക്ഷ കാനഡ ഗവൺമെന്റിന്റെ മുൻഗണനയാണെന്ന് കാനേഡിയൻ വക്താവും വ്യക്തമാക്കി.



