ഹാലിഫാക്സ്: ഹാലിഫാക്സ് വാട്ടറിന്റെ ഓൺലൈൻ പോർട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടർന്ന് സേവനങ്ങൾ മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന ആശങ്കയെത്തുടർന്ന് കഴിഞ്ഞ മാർച്ച് ആറിനാണ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചത്. നിലവിൽ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, സിസ്റ്റം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താതെ പോർട്ടൽ വീണ്ടും തുറക്കില്ലെന്നാണ് നിലപാട്.
അജ്ഞാതർ സിസ്റ്റത്തിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് പോർട്ടൽ ഓഫ്ലൈനാക്കിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഹാളിഫാക്സ് വാട്ടർ കമ്മ്യൂണിക്കേഷൻസ് വിഭാഗം അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിവരങ്ങൾ ചോരില്ലെന്ന് ഉറപ്പായതിനുശേഷം മാത്രമേ പോർട്ടൽ പുനരാരംഭിക്കൂ.
ഡാറ്റാ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് ഉപഭോക്താക്കളെ വിവരങ്ങൾ അറിയിക്കും. അതുവരെ ഓൺലൈൻ വഴിയുള്ള സേവനങ്ങൾക്ക് തടസ്സം നേരിടുമെങ്കിലും ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Halifax Water online portal still offline more than a week after privacy breach



