ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങളുടെ ഭീമമായ ചിലവ് ഗൾഫ് രാജ്യങ്ങൾ വഹിക്കണമെന്നതാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പതിനായിരക്കണക്കിന് ബില്യൺ ഡോളർ ചിലവ് വരുന്ന ഈ യുദ്ധത്തിന്റെ സാമ്പത്തിക ഭാരം അറബ് രാജ്യങ്ങൾ പങ്കിടണമെന്നാണ് ട്രംപിന്റെ മനസ്സിലിരിപ്പെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലിവിറ്റ് സൂചന നൽകി. 1990-ലെ ഗൾഫ് യുദ്ധകാലത്ത് സഖ്യകക്ഷികൾ അമേരിക്കയെ സാമ്പത്തികമായി സഹായിച്ചതിന് സമാനമായ നീക്കമാണ് ട്രംപ് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രസിഡന്റ് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നും വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. ആദ്യ ആറ് ദിവസത്തിനുള്ളിൽ മാത്രം 11.3 ബില്യൺ ഡോളർ ചിലവായതായി ട്രംപ് ഭരണകൂടം യുഎസ് കോൺഗ്രസിന് രഹസ്യ റിപ്പോർട്ട് നൽകിയതായാണ് വിവരം. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം 13 ദിവസത്തെ യുദ്ധത്തിന് ഏകദേശം 16.5 ബില്യൺ ഡോളർ ചിലവ് വന്നിട്ടുണ്ട്. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഈ തുക ഇനിയും കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൈനിക നീക്കങ്ങൾ തുടരുന്നതിനും കുറഞ്ഞുവരുന്ന ആയുധശേഖരം പുനഃസ്ഥാപിക്കുന്നതിനുമായി 200 ബില്യൺ ഡോളറിന്റെ അധിക സൈനിക ഫണ്ട് ട്രംപ് ഭരണകൂടം കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിലവ് കുറയ്ക്കാൻ അറബ് രാജ്യങ്ങളുടെ സഹായം തേടാൻ അമേരിക്ക ആലോചിക്കുന്നത്. എന്നാൽ മേഖലയിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന യുദ്ധത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറാകുമോ എന്നത് വരുംദിവസങ്ങളിൽ നിർണ്ണായകമാകും. ട്രംപിന്റെ ഈ നിലപാട് ആഗോള രാഷ്ട്രീയ തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Gulf countries should bear the cost of Iran’s war; White House clarifies Trump’s position
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



