കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നത് അതിഥി തൊഴിലാളികളുടെ മടക്കത്തിന് കാരണമാകുന്നു. വരാനിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങളും പശ്ചിമ ബംഗാൾ, അസം നിയമസഭാ തിരഞ്ഞെടുപ്പുകളും മുന്നിൽക്കണ്ട് തൊഴിലാളികൾ നേരത്തെതന്നെ ജന്മനാടുകളിലേക്ക് മടങ്ങുന്നത് ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗ്യാസ് ക്ഷാമം പരിഹരിച്ചാലും തൊഴിലാളികൾ കൃത്യസമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് ഉടമകൾ.
തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ മടങ്ങാനിരുന്ന തൊഴിലാളികളാണ് നിലവിലെ തൊഴിൽതടസ്സം കാരണം യാത്ര നേരത്തെയാക്കിയത്. പശ്ചിമ ബംഗാൾ, അസം സ്വദേശികളാണ് കേരളത്തിലെ ഹോട്ടൽ തൊഴിലാളികളിൽ പകുതിയോളം വരുന്നത്. പാചകവാതക പ്രതിസന്ധി മൂലം സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടതോടെ വരുമാനം നിലച്ചതാണ് ഇവരെ പെട്ടെന്ന് നാട്ടിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. നിലവിൽ മടങ്ങുന്നവർ വോട്ടെടുപ്പ് കഴിഞ്ഞല്ലാതെ തിരിച്ചെത്തില്ലെന്ന് ഉറപ്പായതോടെ, ഇവരെ പിടിച്ചുനിർത്താൻ ഹോട്ടലുടമകൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് പ്രായോഗികമാകുന്നില്ല.
തൊഴിലാളികളുടെ കൂട്ടമായ മടക്കം ഇതിനോടകം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ബംഗാൾ, അസം മേഖലകളിലേക്കുള്ള ട്രെയിനുകളിലെ റിസർവേഷൻ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലായതായി സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് ചൂണ്ടിക്കാട്ടി. ഹോട്ടലുകൾക്ക് പുറമെ മാളുകളിലെയും മറ്റും ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും പ്രാദേശിക തൊഴിലാളികളെ താൽക്കാലികമായി നിയമിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cooking gas crisis: Guest workers return en masse in Kerala



