ക്യുബെക്ക്: അമേരിക്കയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് കാനഡയിലേക്ക് പ്രവേശിച്ച 19 ഹെയ്തിയൻ സ്വദേശികളെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) പിടികൂടി. വ്യാഴാഴ്ച രാത്രി ക്യുബെക്കിലെ മോണ്ടെറജി മേഖലയിലുള്ള ഹാവ്ലോക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. ഒരു വയസ്സുകാരൻ മുതൽ 60 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.
വൈകുന്നേരം 6 മണിയോടെ അമേരിക്കൻ ബോർഡർ പട്രോൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.എം.പി തിരച്ചിൽ ആരംഭിച്ചത്. രാത്രി 7 മണിയോടെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന 15 പേരെ ആദ്യം കണ്ടെത്തി. തുടർന്ന് കഠിനമായ മഞ്ഞിനെ അവഗണിച്ചു നടത്തിയ തിരച്ചിലിൽ 10:30-ഓടെ ബാക്കിയുള്ളവരെയും പിടികൂടി. പിടിയിലായവർ കാനഡയിൽ അഭയം തേടിയിട്ടുണ്ട്.
അതിശൈത്യത്തെത്തുടർന്ന് സംഘത്തിലെ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേർക്ക് കടുത്തമഞ്ഞിൽ കൂടിയുള്ള നടത്തത്തിനെ തുടർന്ന് (Frostbite) ഗുരുതരമായ പരിക്കുകളുണ്ട്. സംഘത്തിലുണ്ടായിരുന്ന രണ്ട് കൊച്ചു കുട്ടികളെയും മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും ജീവന് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ശൈത്യകാലത്ത് മതിയായ വസ്ത്രങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ അതിർത്തി കടക്കുന്നത് ജീവന് വലിയ ഭീഷണിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദുർഘടമായ പാതകളിലൂടെയുള്ള ഇത്തരം യാത്രകൾ അഭയാർത്ഥികൾക്കും രക്ഷാപ്രവർത്തകർക്കും ഒരുപോലെ അപകടകരമാണ്. മേഖലയിലെ ഭൂപ്രകൃതിയും തണുപ്പും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചുവെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റംസ് നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി കടന്നെത്തിയവരെ വാഹനത്തിൽ കൊണ്ടുപോകാൻ എത്തിയതായിരുന്നു ഇയാളെന്ന് കരുതുന്നു. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
group-of-undocumented-migrants-arrested-in-quebecs-monteregie
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



