ഹാലിഫാക്സ്: കാനഡയിലെ ഭക്ഷണവിപണിയിൽ വൻ മാറ്റങ്ങൾക്കും സംവാദങ്ങൾക്കും വഴിതുറന്ന് ജനിതകമാറ്റം വരുത്തിയ പന്നികളുടെ മാംസം വിൽപനയ്ക്ക് എത്തുന്നു. പന്നികളിൽ കണ്ടുവരുന്ന മാരകമായ പി.ആർ.ആർ.എസ് (Porcine Reproductive and Respiratory Syndrome) വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പന്നികളെ വളർത്താനാണ് കാനഡ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. എന്നാൽ, ഇത്തരം പന്നിയിറച്ചി വിൽക്കുമ്പോൾ പാക്കറ്റുകളിൽ അത് പ്രത്യേകം രേഖപ്പെടുത്തണമെന്ന (Mandatory Labelling) ആവശ്യവുമായി കർഷക സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
പന്നികളിലെ രോഗബാധ കുറയ്ക്കാനും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കപ്പെടണമെന്ന വാദമാണ് ശക്തമാകുന്നത്.
ജനിതകമാറ്റം വരുത്തിയ പന്നികൾ സാധാരണ പന്നികളെപ്പോലെ തന്നെ സുരക്ഷിതമാണെന്നും ഇവയുടെ പോഷകമൂല്യത്തിൽ മാറ്റമില്ലെന്നുമാണ് ഹെൽത്ത് കാനഡയുടെ നിലപാട്. അതിനാൽ തന്നെ ഇവയ്ക്ക് പ്രത്യേക ലേബലിംഗ് ആവശ്യമില്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, കനേഡിയൻ ബയോടെക്നോളജി ആക്ഷൻ നെറ്റ്‌വർക്ക് (CBAN) ഉൾപ്പെടെയുള്ള സംഘടനകൾ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു.
വിപണിയിലുള്ള ഭക്ഷണസാധനങ്ങൾ ജനിതകമാറ്റം വരുത്തിയതാണോ എന്ന് അറിയാൻ 80 ശതമാനത്തിലധികം കനേഡിയൻമാരും ആഗ്രഹിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കാനഡയിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ലേബലിംഗ് നിർബന്ധമല്ല, മറിച്ച് കമ്പനികൾക്ക് സ്വയം തീരുമാനിക്കാവുന്ന ഒന്നാണ്. വാർത്താ ചാനലുകൾക്കും പത്രങ്ങൾക്കും നൽകിയ അഭിമുഖത്തിൽ സി.ബി.എ.എൻ കോർഡിനേറ്റർ ലൂസി ഷാരറ്റ് ആശങ്ക പങ്കുവെച്ചു. ലേബലിംഗ് ഇല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന മാംസം ഏതാണെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് കഴിയില്ലെന്ന് അവർ പറഞ്ഞു. കൂടാതെ, ലേബലിംഗ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കനേഡിയൻ ജനറൽ സ്റ്റാൻഡേർഡ്സ് ബോർഡ് ഈ മാർച്ചോടെ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കുന്നത് പ്രതിസന്ധി വർധിപ്പിക്കും.
പന്നികളെ ഉൽപ്പാദിപ്പിക്കുന്ന കമ്പനി നൽകിയ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ അനുമതി നൽകിയതെന്നും ഇതിൽ സുതാര്യത കുറവാണെന്നും സംഘടനകൾ ആരോപിക്കുന്നു. കാനഡയിലെ പന്നി കർഷകർക്കിടയിലും ഈ വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ട്. ജനിതകമാറ്റം വരുത്തിയ പന്നികളെ സ്വന്തം ഫാമുകളിൽ വളർത്താൻ താൽപ്പര്യമില്ലെന്ന് പന്നിയുൽപ്പാദകരുടെ സംഘടനയായ കനേഡിയൻ പോർക്ക് കൗൺസിൽ ചെയർമാൻ റെനെ റോയ് വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഇത്തരം മാംസം കഴിക്കാൻ താൽപ്പര്യമുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, തങ്ങൾ ജനിതകമാറ്റം വരുത്തിയ പന്നികളെ ഉപയോഗിക്കുന്നില്ലെന്ന് തെളിയിക്കാൻ മറ്റ് കർഷകർ അധിക തുക ചെലവാക്കേണ്ടി വരുന്നത് നീതിയല്ലെന്ന് ജൈവ കർഷകർ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം 550 കോടി ഡോളറിന്റെ പന്നിയിറച്ചി കയറ്റുമതി ചെയ്യുന്ന കാനഡയ്ക്ക് രാജ്യാന്തര വിപണിയിലെ നിയമങ്ങളും വരുംദിവസങ്ങളിൽ നിർണ്ണായകമാകും.
group-calls-on-health-canada-to-make-labels-mandatory-for-gene-edited-pork
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



