ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലെ സർക്കാർ ജീവനക്കാർ അടുത്ത ആഴ്ച മുതൽ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്നു. കോവിഡ് കാലത്ത് നടപ്പിലാക്കിയ ‘വർക്ക് ഫ്രം ഹോം’ രീതിയും തുടർന്നുണ്ടായ ഇളവുകളും പൂർണ്ണമായും പിൻവലിച്ചുകൊണ്ടാണ് പ്രീമിയർ ഡഗ് ഫോർഡ് സർക്കാരിന്റെ പുതിയ നീക്കം. ഏകദേശം 60,000-ത്തിലധികം വരുന്ന പൊതുസേവന ജീവനക്കാർ ഒരേസമയം നഗരങ്ങളിലെ ഓഫീസുകളിലേക്ക് തിരിച്ചെത്തുന്നത് ഒന്റാറിയോയിലെ ഗതാഗത സംവിധാനങ്ങളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച കർശന നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചത്. അഞ്ച് വർഷം മുൻപ് ജോലിസ്ഥലങ്ങളിലെ ‘ഭാവി’ എന്ന് ഡഗ് ഫോർഡ് വിശേഷിപ്പിച്ച വർക്ക് ഫ്രം ഹോം സംവിധാനം പെട്ടെന്ന് നിർത്തലാക്കിയതിനെതിരെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. അനാവശ്യമായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കാനും ഇന്ധനച്ചെലവ് വർദ്ധിപ്പിക്കാനും മാത്രമേ ഈ തീരുമാനം ഉപകരിക്കൂ എന്ന് ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതികരിച്ചു. ടൊറന്റോയിലെ ഡൗൺടൗൺ മേഖലയിലുള്ള ഓഫീസുകളിലേക്ക് മിസിസാഗ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളും ബസ്, ട്രെയിൻ വൈകൽ തുടങ്ങിയ പ്രശ്നങ്ങളും വലിയ പ്രതിസന്ധിയാകും.
യാത്രാസമയത്തിന് പുറമെ പരിസ്ഥിതി ആഘാതമാണ് ഈ തീരുമാനത്തിന്റെ മറ്റൊരു വശമായി ഉയർത്തിക്കാട്ടുന്നത്. ഒന്റാരിയോയിലെ ഹരിതഗൃഹ വാതക പുറന്തള്ളലിൽ (Greenhouse gas emissions) ഗതാഗത മേഖലയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കുമെന്ന് ഒട്ടാവയിലെ ഫെഡറൽ ജീവനക്കാരിൽ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളിൽ നിരത്തിലിറങ്ങുന്നത് വായു മലിനീകരണത്തിനും അതുവഴി ആഗോളതാപനം പോലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ വൻതോതിലുള്ള ഗതാഗത വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ പൂർത്തിയാക്കാൻ വർഷങ്ങൾ എടുക്കുമെന്നതാണ് യാഥാർത്ഥ്യം. നിർദ്ദിഷ്ട ഹൈവേ 413, ബ്രാഡ്‌ഫോർഡ് ബൈപാസ് എന്നിവയുടെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. നഗരത്തിനുള്ളിലെ സബ്‌വേ, ലൈറ്റ് റെയിൽ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകളായി നീണ്ടുപോകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് (GO Transit, TTC) ഇത്രയധികം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്നും പരാതിയുണ്ട്.
അനാവശ്യമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മലിനീകരണം കുറയ്ക്കാനും ടോൾ ഏർപ്പെടുത്തുന്നത് പോലുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും വിമർശനമുണ്ട്. പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ വരും ആഴ്ചകളിൽ ടൊറന്റോയിലും സമീപ നഗരങ്ങളിലും വലിയ രീതിയിലുള്ള ജനത്തിരക്കും ഗതാഗത തടസ്സവും അനുഭവപ്പെടുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.
Government employees return to offices in Ontario; concerns about increased traffic congestion and pollution
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



