ബെംഗളൂരുവിലെ 35 വയസ്സുകാരനായ ട്രെയിനി പൈലറ്റാണ് ഇൻഡിഗോ എയർലൈൻസിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ജാതി അധിക്ഷേപം ഉന്നയിച്ച് പരാതി നൽകിയത്. ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പിന്നീട് കൂടുതൽ അന്വേഷണങ്ങൾക്കായി ഗുരുഗ്രാമിലെ ഡിഎൽഎഫ്-1 പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എസ്‌സി/എസ്ടി നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎൻഎസ്) വ്യവസ്ഥകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ 28-ന് ഗുരുഗ്രാമിലെ എമാർ ക്യാപിറ്റൽ ടവർ 2-ലുള്ള ഇൻഡിഗോയുടെ കോർപ്പറേറ്റ് ആസ്ഥാനത്ത് വെച്ച് നടന്ന ഒരു മീറ്റിംഗിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
തപസ് ദേയ്, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നീ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് പൈലറ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തപസ് ദേയ് തന്നോട് ഫോണും ബാഗും പുറത്ത് വെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അധിക്ഷേപം ആരംഭിച്ചുവെന്ന് പൈലറ്റ് പരാതിയിൽ പറയുന്നു. ഏകദേശം 30 മിനിറ്റോളം നീണ്ട മീറ്റിംഗിൽ ഉദ്യോഗസ്ഥർ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് പൈലറ്റ് ആരോപിച്ചു.
“നിനക്കൊരു വിമാനം പറത്താൻ യോഗ്യതയില്ല, പോയി ചെരുപ്പ് തുന്നിക്കോ”, “ഇവിടെ ഒരു വാച്ച്മാൻ ആകാനുള്ള യോഗ്യത പോലും നിനക്കില്ല” തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങൾ ഉദ്യോഗസ്ഥർ നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ അധിക്ഷേപങ്ങൾ തന്നെ രാജി വെക്കാൻ നിർബന്ധിതനാക്കിയെന്നും, താൻ ഒരു പട്ടികജാതിക്കാരനായതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതെന്നും പൈലറ്റ് കൂട്ടിച്ചേർത്തു.
ശമ്പളം തടഞ്ഞുവെക്കുക, നിർബന്ധിത പുനർപരിശീലന സെഷനുകൾ, യാത്രാനുകൂല്യങ്ങൾ റദ്ദാക്കൽ, അടിസ്ഥാനരഹിതമായ മുന്നറിയിപ്പ് കത്തുകൾ എന്നിവയുൾപ്പെടെയുള്ള “തൊഴിൽപരമായ ഉപദ്രവങ്ങളും” പരാതിയിൽ വിശദീകരിക്കുന്നുണ്ട്. കമ്പനിയുടെ ഉന്നത നേതൃത്വത്തിനും എത്തിക്സ് കമ്മിറ്റിക്കും പലതവണ അപ്പീൽ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും, തുടർന്ന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതനാകുകയായിരുന്നുവെന്നും പൈലറ്റ് പറഞ്ഞു.



