ജൂൺ 12-ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കി. 260 പേരുടെ മരണത്തിന് ഇടയാക്കിയ ഈ അപകടത്തിൽ, വിമാനം പറന്നുയർന്ന ഉടൻ തന്നെ എൻജിനുകളുടെ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ ഓഫ് ആയെന്ന് റിപ്പോർട്ടിൽ പറയുന്നു. എഞ്ചിൻ 1-ന്റെയും എഞ്ചിൻ 2-ന്റെയും ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ “റൺ” എന്നതിൽ നിന്ന് “കട്ട്ഓഫ്” സ്ഥാനത്തേക്ക് ഒരു സെക്കൻ്റ് വ്യത്യാസത്തിൽ മാറിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ ഒരു പൈലറ്റ് മറ്റൊരാളോട് “എന്തുകൊണ്ട് കട്ട്ഓഫ് ചെയ്തു” എന്ന് ചോദിക്കുന്നത് കേൾക്കാം. എന്നാൽ താൻ അത് ചെയ്തിട്ടില്ലെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നൽകി. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ റാം എയർ ടർബൈൻ (Ram Air Turbine – RAT) വിന്യസിക്കപ്പെട്ടതായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ യാത്രാ പാതയിൽ പക്ഷികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും വിമാനത്താവളത്തിൻ്റെ മതിൽ കടക്കുന്നതിന് മുൻപ് തന്നെ വിമാനത്തിന് ഉയരം നഷ്ടപ്പെടാൻ തുടങ്ങിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ പിന്നീട് “കട്ട്ഓഫ്” എന്നതിൽ നിന്ന് “റൺ” സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ഇത് എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ സഹായിച്ചു. എൻജിനുകളുടെ EGT (എക്സ്ഹോസ്റ്റ് ഗ്യാസ് ടെംപറേച്ചർ) ഉയരുന്നത് വീണ്ടും പ്രവർത്തനക്ഷമമായതിൻ്റെ സൂചനയായിരുന്നു. എന്നാൽ, എൻജിൻ 2-ന് പൂർണ്ണമായി പഴയ സ്ഥിതിയിലേക്ക് എത്താൻ കഴിഞ്ഞില്ല. ഒരു പൈലറ്റ് “മെയ്‌ഡേ മെയ്‌ഡേ മെയ്‌ഡേ” എന്ന് അറിയിപ്പ് നൽകി. എന്നാൽ എയർ ട്രാഫിക് കൺട്രോളർ തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. വിമാനം വിമാനത്താവളത്തിന് പുറത്ത് തകരുന്നത് കണ്ട് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
അപകടത്തിൽപ്പെട്ട വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ ഇപ്പോൾ വിമാനത്താവളത്തിനടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി രണ്ട് എൻജിനുകളും നീക്കം ചെയ്തിട്ടുണ്ട്. ജൂൺ 12-ന് ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരു മെഡിക്കൽ ഹോസ്റ്റൽ കോംപ്ലക്സിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 260 പേർ ഈ അപകടത്തിൽ മരിച്ചു.
ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ബോയിംഗ് 787 ലൈനറിന് ഉണ്ടാകുന്ന ആദ്യത്തെ മാരകമായ അപകടമാണിത്. ഈ ഘട്ടത്തിൽ ബോയിംഗ് 787-8 വിമാനം പ്രവർത്തിപ്പിക്കുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും AAIB റിപ്പോർട്ട് പറയുന്നു.


