പത്ത് വർഷത്തെ ഭരണം, വലിയ അവകാശവാദങ്ങൾ! പക്ഷേ, കഴിഞ്ഞ ദിവസം ഇന്ത്യൻ പാർലമെന്റിൽ കണ്ടത് മുമ്പെങ്ങും ഇല്ലാത്ത തരം നാടകീയ രംഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രതിപക്ഷം ചോദിച്ച അഞ്ച് നിർണ്ണായക ചോദ്യങ്ങൾ… അതിന് മുന്നിൽ അദ്ദേഹം ശരിക്കും പതറിപ്പോയോ?”
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾ അവകാശപ്പെട്ടാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ പാർലമെന്റ് സമ്മേളനം രാജ്യത്തിന് നൽകുന്നത് മറ്റൊരു സൂചനയാണ്. രാജ്യം ഉറ്റുനോക്കുന്ന അഞ്ച് പ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നതിൽ പ്രതിപക്ഷം ശക്തമായി നിലയുറപ്പിച്ചു. എന്നാൽ, അധികാരത്തിന്റെ കരുത്തിൽ ഇതുവരെ ചോദ്യങ്ങളെ നേരിട്ടവർ, ഇത്തവണ അക്ഷരാർത്ഥത്തിൽ ഉത്തരം കിട്ടാതെ വിയർക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഭരണത്തിന്റെ ഇത്രയും കാലയളവിൽ ഉന്നയിക്കപ്പെട്ട പല ഗുരുതര ആരോപണങ്ങളും സഭയിൽ വീണ്ടും അലയടിച്ചു. വെറും രാഷ്ട്രീയ ആരോപണങ്ങളല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയെയും കർഷകരുടെ നിലനിൽപ്പിനെയും ബാധിക്കുന്ന അഞ്ച് ചോദ്യങ്ങളാണ് മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.. എന്നാൽ വസ്തുതകൾ നിരത്തി മറുപടി നൽകുന്നതിന് പകരം, വൈകാരികമായ പ്രസംഗങ്ങളിലൂടെയും പഴയകാല കഥകൾ നിരത്തിയും പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് ഉയരുന്ന പ്രധാന വിമർശനം.
പ്രധാനമന്ത്രി മറുപടി നൽകാൻ മടിക്കുന്ന, രാജ്യം ഉത്തരം തേടുന്ന ആ അഞ്ച് ഗൗരവകരമായ വിഷയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. ആദ്യത്തേത് ചൈനീസ് കടന്നുകയറ്റമാണ്. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ തന്റെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിൽ ഉന്നയിച്ച കാര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. 2020-ലെ ലഡാക്ക് അതിർത്തി സംഘർഷം കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു രാത്രിയിൽ, ചൈനീസ് ടാങ്കുകൾ ഇന്ത്യൻ പോസ്റ്റുകൾക്ക് തൊട്ടടുത്തെത്തിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ സൈന്യം പകച്ചുനിന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ‘മുകളിൽ നിന്നുള്ള കൃത്യമായ ഉത്തരവിനായി’ താൻ കാത്തിരുന്നു എന്നും, എന്നാൽ ആ നിർണ്ണായക നിമിഷങ്ങളിൽ രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചില്ലെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ലഡാക്കിലെ അതിർത്തിയിൽ നിലവിൽ ചൈന സ്ഥാപിച്ചിട്ടുള്ള ബഫർ സോണുകൾ കാരണം നമ്മുടെ സൈനികർക്ക് മുമ്പ് പട്രോളിംഗ് നടത്തിയിരുന്ന പല സ്ഥലങ്ങളിലേക്കും ഇപ്പോൾ പോകാൻ കഴിയുന്നില്ല എന്ന ഗുരുതരമായ സത്യവും ഇതിലുണ്ട്. അഗ്നിപഥ് പദ്ധതിയാകട്ടെ, കരസേനയോട് ആലോചിക്കാതെ സർക്കാർ പെട്ടെന്ന് നടപ്പിലാക്കിയ ഒന്നാണെന്നും അദ്ദേഹം പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്രയും വലിയ വെളിപ്പെടുത്തലുകൾ വന്നിട്ടും, സഭയിൽ മറുപടി നൽകുന്നതിന് പകരം വൈകാരിക പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നത് എന്തിനാണ്?”.
അതിർത്തിയിലെ സുരക്ഷാ വീഴ്ചകൾ ഒരു വശത്ത് പുകയുമ്പോൾ, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ബാധിക്കുന്ന മറ്റൊരു നിർണ്ണായക ചോദ്യം കൂടി സഭയിൽ ഉയർന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിൽ ഇന്ത്യ എവിടെ നിൽക്കുന്നു എന്നതിലേക്കാണ് രണ്ടാമത്തെ ചോദ്യം വിരൽ ചൂണ്ടുന്നത്. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്ന് വലിയ ലാഭത്തിൽ ഇന്ത്യ എണ്ണ വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്താൻ പോവുകയാണോ? അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലുകൾ അനുസരിച്ച്, റഷ്യൻ എണ്ണ വേണ്ടെന്ന് വെച്ച് പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചോ എന്നാണ് ചോദ്യം. റഷ്യയുമായുള്ള നമ്മുടെ കാലപ്പഴക്കമുള്ള സൗഹൃദത്തെയും സാധാരണക്കാരന് ലഭിക്കേണ്ട കുറഞ്ഞ നിരക്കിലുള്ള ഇന്ധനത്തെയും ഇത് എങ്ങനെ ബാധിക്കും എന്നതിൽ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണ്.
അടുത്തത് നമ്മുടെ കർഷകരെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. അമേരിക്കയുമായി ഇന്ത്യ പുതിയ വ്യാപാര കരാറിൽ ഒപ്പിട്ടോ? പച്ചക്കറികളും പാൽ ഉൽപ്പന്നങ്ങളും ഒരു നികുതിയുമില്ലാതെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയോ എന്നതാണ് ചോദ്യം. പാലും പച്ചക്കറികളും കുറഞ്ഞ വിലയിൽ അമേരിക്കയിൽ നിന്ന് ഒഴുകിയാൽ, നമ്മുടെ നാട്ടിലെ സാധാരണ കർഷകർക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയും? സർക്കാരിന്റെ ഭാഗത്തുനിന്ന് ‘കർഷക താല്പര്യം സംരക്ഷിക്കും’ എന്ന വാക്കുണ്ടെങ്കിലും, കരാറിന്റെ പൂർണ്ണരൂപം സഭയിൽ വെക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?”
നാലാമത്തേത് രാജ്യാന്തര തലത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചാണ്. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കപ്പെട്ടതിനെക്കുറിച്ച് പ്രതിപക്ഷം ഗൗരവകരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. 2017-ൽ പ്രധാനമന്ത്രി നടത്തിയ ഇസ്രയേൽ സന്ദർശനം എപ്സ്റ്റീന്റെ ഉപദേശം അനുസരിച്ചായിരുന്നു എന്ന തരത്തിലുള്ള ഇമെയിൽ വിവരങ്ങളാണ് പുറത്തുവന്നത്. ‘വെറും ജല്പനങ്ങൾ’ എന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രാലയം ഇത് തള്ളുന്നുണ്ടെങ്കിലും, ഒരു ലൈംഗിക കുറ്റവാളിയുടെ രേഖകളിൽ ഇന്ത്യയുടെ ഭരണാധികാരിയുടെ പേര് കടന്നുകൂടിയത് രാജ്യത്തിന് തന്നെ നാണക്കേടല്ലേ എന്ന ചോദ്യത്തിന് മറുപടി എവിടെ?
അവസാനമായി, യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാർ. ഇതിലൂടെ വിദേശത്തെ കാറുകൾക്കും വൈനിനും ഇന്ത്യയിൽ വില കുറയും. പക്ഷേ പകരം ഇന്ത്യ എന്ത് വിട്ടുവീഴ്ചയാണ് ചെയ്തത്? നമ്മുടെ സ്റ്റീൽ, അലുമിനിയം മേഖലകളിൽ പുതിയ നികുതികൾ വരുന്നത് വഴി വ്യവസായങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക ബാക്കിയാണ്. ഇന്ത്യക്ക് എന്ത് കിട്ടി എന്നതിലുപരി, യൂറോപ്പിന് നമ്മുടെ വിപണി അടിയറവ് വെക്കുകയാണോ എന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രി ഉത്തരം നൽകേണ്ടത്.
ഈ അഞ്ച് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുന്നതിന് പകരം, വൈകാരികമായ പ്രസംഗങ്ങൾ കൊണ്ട് ജനശ്രദ്ധ തിരിക്കാനാണ് സഭയിൽ ശ്രമം നടന്നത്. വസ്തുതകൾ കൊണ്ട് നേരിടുന്നതിന് പകരം വൈകാരികതയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമാണോ? അതിർത്തിയും എണ്ണ ഇടപാടുകളും കാർഷിക കരാറുകളും എല്ലാം ബാധിക്കുന്നത് നമ്മൾ ഓരോരുത്തരെയുമാണ്. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലാദ്യമായാണ് പ്രധാനമന്ത്രിയെ പ്രതിപക്ഷം ഇങ്ങനെ മുൾ മുനയിൽ നിർത്തുന്നത്. ഇത് പ്രതിപക്ഷത്തിന്റെ കരുത്തോ അതോ സർക്കാരിന്റെ വീഴ്ചയോ? നിങ്ങൾ ആരുടെ പക്ഷത്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റായി രേഖപ്പെടുത്തൂ.
From Epstein file to agricultural deal; Opposition's questions trap Modi!; PM fails to answer
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82


