ബ്രിട്ടീഷ് കൊളംബിയ: വാങ്കൂവർ ദ്വീപിന്റെ കിഴക്കൻ തീരത്തുള്ള ഫ്രഞ്ച് ക്രീക്ക് എന്ന റെസിഡൻഷ്യൽ സമൂഹം സ്വയംഭരണത്തിനായി ദീർഘകാല പോരാട്ടം തുടരുന്നു. തങ്ങളെ ഒരു നഗരസഭയായി അംഗീകരിക്കണമെന്ന അവരുടെ ആവശ്യം അയൽപക്ക നഗരങ്ങളായ പാർക്ക്‌സ്‌വില്ലെ, ക്വാളികം ബീച്ച് എന്നിവർ നിരസിച്ചതോടെയാണ് പോരാട്ടം വീണ്ടും ശക്തമാക്കാൻ ഇവർ തീരുമാനിച്ചത്. നഗരവത്ക്കരണം കൂടിയ ഒരു ഗ്രാമീണ സമൂഹം നേരിടുന്ന ഭരണപരമായ വെല്ലുവിളികൾ ഈ പോരാട്ടം തുറന്നുകാട്ടുന്നു.
വിക്ടോറിയക്ക് വടക്ക് 150 കിലോമീറ്റർ അകലെ, നാനൈമോ റീജിയണൽ ഡിസ്ട്രിക്റ്റിലെ പാർക്ക്‌സ്‌വില്ലെ, ക്വാളികം ബീച്ച് എന്നീ നഗരങ്ങൾക്കിടയിലാണ് ഫ്രഞ്ച് ക്രീക്ക് സ്ഥിതി ചെയ്യുന്നത്.
2018 മുതൽ ഫ്രഞ്ച് ക്രീക്ക് റെസിഡൻ്റ്സ് അസോസിയേഷൻ ഈ പ്രദേശത്തിന് സ്വയംഭരണം വേണമെന്ന് ആവശ്യപ്പെട്ട് പോരാടുകയാണെന്ന് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് റോബർട്ട് വില്യംസ് പറഞ്ഞു. 19 അംഗങ്ങളുള്ള റീജിയണൽ ഡിസ്ട്രിക്റ്റ് ബോർഡിൽ തങ്ങളുടെ പ്രദേശത്തെ പ്രതിനിധീകരിക്കാൻ ഒരു ഡയറക്ടർ മാത്രമാണ് ഉള്ളത്. “ഞങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയണം,” വില്യംസ് സിബിസി ന്യൂസിനോട് പറഞ്ഞു.
2021-ലെ സെൻസസ് അനുസരിച്ച്, നാനൈമോ റീജിയണൽ ഡിസ്ട്രിക്റ്റിൽ 170,000-ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഫ്രഞ്ച് ക്രീക്ക് ഉൾപ്പെടുന്ന ഇലക്ടറൽ ഏരിയ G-യിൽ 8,000-ത്തിലധികം ആളുകളുണ്ട്. ഇതിൽ 6,000-ത്തോളം പേരും ഫ്രഞ്ച് ക്രീക്കിലാണ് താമസിക്കുന്നത്. “കാനഡയിലെ ഏറ്റവും നഗരവത്ക്കരിക്കപ്പെട്ട ഗ്രാമീണ സമൂഹമാണ് ഞങ്ങൾ എന്നാണ് പറയപ്പെടുന്നത്,” വില്യംസ് കൂട്ടിച്ചേർത്തു. ബിസിയിൽ, റോഡ് അറ്റകുറ്റപ്പണികളും മാലിന്യ നിർമ്മാർജനവും പോലുള്ള പ്രാദേശിക സേവനങ്ങളിൽ തീരുമാനമെടുക്കുന്നത് നഗരസഭകളാണ്. എന്നാൽ ഇലക്ടറൽ ഏരിയകളിൽ ഒരു ഡയറക്ടർ മാത്രമാണ് ഉള്ളത്.
നിലവിൽ, റോഡ് അറ്റകുറ്റപ്പണികൾ പോലുള്ള കാര്യങ്ങൾ ഗതാഗത മന്ത്രാലയവും മറ്റ് സേവനങ്ങൾ റീജിയണൽ ഡിസ്ട്രിക്റ്റും ആണ് കൈകാര്യം ചെയ്യുന്നത്. ഇരു ഭരണകൂടങ്ങളുമായും ഇടപഴകുന്നത് നിരാശാജനകമാണെന്ന് വില്യംസ് പറഞ്ഞു. “അവർ ഞങ്ങളോട് സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല. അവർ ഞങ്ങളെ അവഗണിക്കുകയാണ്.” വില്യംസ് കൂട്ടിച്ചേർത്തു. ഫ്രഞ്ച് ക്രീക്ക് ഒരു നഗരസഭയായി മാറിയാൽ, തദ്ദേശീയ വിഷയങ്ങളിൽ ജനങ്ങൾക്ക് കൂടുതൽ സ്വാധീനം ചെലുത്താനാകും.
“ഞങ്ങൾക്ക് നാല് കൗൺസിലർമാരും ഒരു മേയറും ഉണ്ടാകും, അവർ ഫ്രഞ്ച് ക്രീക്കിൻ്റെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അത് ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും,” അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ക്രീക്കിനെ തങ്ങളുടെ നഗരത്തിലേക്ക് കൂട്ടിച്ചേർക്കാൻ താൽപ്പര്യമുണ്ടോയെന്ന് നാനൈമോ റീജിയണൽ ഡിസ്ട്രിക്റ്റ് അയൽപക്ക നഗരങ്ങളോട് ചോദിച്ചിരുന്നു. എന്നാൽ ക്വാളികം ബീച്ച് ടൗൺ കൗൺസിലർമാർ ഈ നിർദ്ദേശം നിരസിച്ചു.
പാർക്ക്‌സ്‌വില്ലെ നഗരം അടുത്ത വർഷം ഔദ്യോഗിക പ്ലാൻ പൂർത്തിയാക്കിയ ശേഷം മാത്രം തീരുമാനം എടുക്കാമെന്ന് അറിയിച്ചു. എങ്കിലും, പാർക്ക്‌സ്‌വില്ലെ മേയർ ഡഗ് ഒ’ബ്രയാൻ തങ്ങൾക്ക് ഈ കാര്യത്തിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി. “ഈ വിഷയത്തിലേക്ക് അടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ഒ’ബ്രയാൻ പറഞ്ഞു. ഫ്രഞ്ച് ക്രീക്കിനെ ഏറ്റെടുത്താൽ അത് സേവനങ്ങൾക്ക് അധിക ബാധ്യത വരുത്തുമെന്നും, പ്രത്യേകിച്ചും ജല മാനേജ്മെന്റിലും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി), ഫയർ ഡിപ്പാർട്ട്‌മെൻ്റ് തുടങ്ങിയവയിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തീരുമാനങ്ങൾ ഫ്രഞ്ച് ക്രീക്ക് റെസിഡൻ്റ്സ് അസോസിയേഷന് സ്വീകാര്യമാണ്. “ക്വാളികം ബീച്ചിന്റെയോ പാർക്ക്‌സ്‌വില്ലെയുടെയോ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” വില്യംസ് പറഞ്ഞു. “മറ്റൊരു വഴിയുമില്ലെങ്കിൽ മാത്രമേ ഞങ്ങൾ അതിന് തയ്യാറാകൂ. കാരണം ഞങ്ങളെ പ്രതിനിധീകരിക്കാൻ ഒരാൾ മാത്രം ഉള്ള ഒരു ഗ്രാമീണ പ്രദേശമായി തുടരുന്നത് ഞങ്ങൾക്ക് നിർത്തണം.” സ്വന്തമായി ഒരു നഗരസഭയാകാനുള്ള ഈ പോരാട്ടത്തിൽ അടുത്തതായി അതിർത്തി നിർണ്ണയ പഠനങ്ങളും തുടർന്ന് ഒരു പരിശോധനയും നടത്താനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



