ന്യൂ ഡൽഹി: ഇന്ത്യ വ്യാപകമായി നടത്തുന്ന സുപ്രധാന ‘ഡാറ്റാ ക്ലീനിംഗ്’ പ്രക്രിയയുടെ ഭാഗമായി, മരണപ്പെട്ടവരുടെ 2 കോടിയിലധികം ആധാർ നമ്പറുകൾ റദ്ദാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). തിരിച്ചറിയൽ രേഖകളുടെ ദുരുപയോഗം തടയുന്നതിനും ആധാർ ഡാറ്റാബേസിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ കർശന നടപടി. മരിച്ചവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്ത് നടക്കുന്ന തട്ടിപ്പുകൾക്ക് ഇതോടെ കടിഞ്ഞാൺ വീഴുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മരണ രജിസ്ട്രേഷൻ രേഖകളുമായി ആധാർ വിവരങ്ങൾ ഒത്തുനോക്കിയ ശേഷമാണ് UIDAI ഡീആക്ടിവേഷൻ നടപടികൾ പൂർത്തിയാക്കിയത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഇതിനായി ഉപയോഗിച്ചു. ഐഡികൾ റദ്ദാക്കുന്നതിന് മുമ്പ് രേഖകളുടെ ആധികാരികത കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ഇനി മുതൽ, മരണ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം, ബന്ധുക്കൾക്ക് ‘myAadhaar’ പോർട്ടൽ വഴി മരണം റിപ്പോർട്ട് ചെയ്യാനും ആധാർ നമ്പർ നിർജ്ജീവമാക്കാനുള്ള നടപടികൾക്ക് തുടക്കമിടാനും സാധിക്കും. തിരിച്ചറിയൽ തട്ടിപ്പ് തടയാൻ കുടുംബങ്ങൾ ഈ സൗകര്യം ഉപയോഗിക്കണമെന്ന് UIDAI അഭ്യർത്ഥിച്ചു.
അതേസമയം, ചില സംസ്ഥാനങ്ങളിലെ സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലെ പാളിച്ചകൾ കാരണം ജീവിച്ചിരിക്കുന്നവരുടെ ഐഡികൾ അബദ്ധവശാൽ റദ്ദായിപ്പോകുമോ എന്ന ആശങ്ക വിദഗ്ദ്ധർക്കിടയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിലധികം ഡാറ്റാ പരിശോധനകളിലൂടെ പിശകുകൾ പരമാവധി കുറയ്ക്കാനാണ് UIDAI ശ്രമിക്കുന്നത്. ഇനി അഥവാ ഒരാളുടെ ആധാർ നമ്പർ തെറ്റായി നിർജ്ജീവമാക്കപ്പെട്ടാൽ, അത് വീണ്ടും സജീവമാക്കുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി വ്യക്തിക്ക് വീണ്ടും ആധാറിന് അപേക്ഷിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fraudsters will be locked out! UIDAI cancels 2 crore Aadhaar cards



