ഒട്ടാവ : ഇറാൻറെ സൈനിക പ്രതിരോധ ശേഷിയെ അമേരിക്ക കുറച്ചു കണ്ടതായി മുൻ കനേഡിയൻ ജനറലും സൈനിക വിദഗ്ധനുമായ ഡേവിഡ് ഫ്രേസർ അറിയിച്ചു. ആയുധബലത്തിൽ അമേരിക്കയും ഇസ്രായേലും മുന്നിലാണെങ്കിലും, ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കൃത്യമായ പ്രത്യാക്രമണം നടത്താൻ ഇറാന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഇറാൻ ദുർബലമായെങ്കിലും പരാജയപ്പെട്ടിട്ടില്ലെന്നും പുതിയ തന്ത്രങ്ങളുമായി രാജ്യം തിരിച്ചുവരികയാണെന്നും മുൻ നാറ്റോ കമാൻഡർ കൂടിയായ അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യം ഒരു സാമ്പത്തിക യുദ്ധത്തിന് സമാനമാണെന്ന് ഡേവിഡ് ഫ്രേസർ വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിൻറെയും അത്യാധുനിക പ്രതിരോധ മിസൈലുകൾക്ക് ദശലക്ഷക്കണക്കിന് ഡോളർ വിലവരുമ്പോൾ, ഇറാൻ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് താരതമ്യേന ചിലവ് കുറവാണ്. കുറഞ്ഞ ചിലവിലുള്ള ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാൻ വൻ തുക ചിലവഴിക്കേണ്ടി വരുന്നത് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും സാമ്പത്തിക വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുർക്കിയിലെ മലത്യയിലുള്ള കുറേസിക് (Kurecik) റഡാർ ബേസ് കേന്ദ്രീകരിച്ച് നാറ്റോ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളെ മുൻകൂട്ടി തിരിച്ചറിയുന്ന ഈ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച അമേരിക്കയുടെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചു. ഇറാൻ വിട്ട രണ്ട് മിസൈലുകൾ തുർക്കി വെടിവെച്ചിട്ടതായും മൂന്നാമതൊന്ന് കഴിഞ്ഞ വെള്ളിയാഴ്ച തടഞ്ഞതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മിസൈലുകൾ വിക്ഷേപിച്ചെന്ന ആരോപണം ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ മേഖലകൾ ഉപയോഗിച്ചും ഡ്രോണുകൾ വഴിയും നാശനഷ്ടങ്ങൾ വരുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. ഹോട്ടലുകൾ, ബിസിനസ് സ്ഥാപനങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടങ്ങിയത് മുതൽ ഇറാനിലെ 15,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ്-ഇസ്രായേൽ സേനകൾ അവകാശപ്പെട്ടു. എങ്കിലും, ഉക്രെയ്ൻ പിന്തുടരുന്ന പ്രതിരോധ രീതിക്ക് സമാനമായി ശക്തമായ സൈന്യത്തെ പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി സഖ്യകക്ഷികളുടെ സഹായം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഇടുങ്ങിയ കടൽപാതയിൽ പട്രോളിംഗിന് തയ്യാറായി മറ്റ് രാജ്യങ്ങളൊന്നും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Former Canadian general says US underestimated Iran’s strength



