ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കർശന നിലപാടുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരണം നടത്തിയത്.
വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രൺധീർ ജയ്‌സ്വാൾ. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എന്നാൽ അത്തരമൊന്ന് നിലവിലുണ്ടെങ്കിൽ അത് സത്യമാണോ എന്ന് പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. പ്രധാനമന്ത്രിയെ വ്യക്തിപരമായി ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രാലയം സൂചിപ്പിച്ചു.
2025 ഒക്ടോബറിൽ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന് തന്നോടുള്ള വ്യക്തിപരമായ അടുപ്പത്തെയും കുറിച്ച് ഡൊണാൾഡ് ട്രംപ് വിചിത്രമായ പരാമർശം നടത്തിയത്. നരേന്ദ്ര മോദി ഒരു മഹാനായ മനുഷ്യനാണെന്നും അദ്ദേഹം തന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും പറഞ്ഞ ട്രംപ്, ഉടൻതന്നെ തന്റെ വാക്കുകളെ ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്ന് തമാശരൂപേണ കൂട്ടിച്ചേർത്തു. ‘സ്നേഹം’ എന്ന വാക്കിനെ മറ്റൊരു അർത്ഥത്തിൽ കാണരുതെന്നും പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിൽ നയതന്ത്രപരമായ തർക്കങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുകളിലും എണ്ണ ഇറക്കുമതിയിലും അക്കാലത്ത് നിലനിന്നിരുന്ന നയതന്ത്ര പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ വീഡിയോ വീണ്ടും ചർച്ചയാകുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump's remarks against Modi are causing controversy; Foreign Ministry spokesperson Randhir Jaiswal says action will be taken after investigation


