ടെക്സാസിലെ ഡാളസ്-ഫോർട്ട് വർത്ത്, ഹ്യൂസ്റ്റൺ എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഭീമാകാരമായ ചുറ്റികത്തലയൻ വിരകൾ (hammerhead worms) കൂട്ടത്തോടെ മണ്ണിനടിയിൽ നിന്ന് പുറത്തുവന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ഒരു അടി വരെ നീളം വെക്കുന്ന ഈ വിരകളെ ചിലർ ‘പിശാചുക്കൾ’ എന്നാണ് വിശേഷിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.
ഈ വിരകൾ സാധാരണയായി മനുഷ്യർക്ക് അപകടകാരികളല്ല, എങ്കിലും ഇവയുടെ ചർമ്മത്തിൽ ടെട്രോഡോടോക്സിൻ എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് സ്പർശിച്ചാൽ ചർമ്മത്തിൽ തിണർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പ്രാദേശിക സസ്യങ്ങൾക്കും വന്യജീവികൾക്കും ഇവ വലിയ ഭീഷണിയാണ്. മണ്ണിരകൾ, ഒച്ചുകൾ, ഒച്ച് വർഗ്ഗത്തിൽപ്പെട്ട മറ്റ് ജീവികൾ എന്നിവയെ ഇവ ഭക്ഷണമാക്കാറുണ്ട്. വളർത്തു മൃഗങ്ങൾക്കും ഇവ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ വിരകളെ കഴിക്കുന്ന നായ്ക്കൾക്ക് വിഷാംശം കാരണം ഛർദ്ദിയുണ്ടാകാറുണ്ട്. ദക്ഷിണേഷ്യയിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് യുഎസിലെത്തിയ ഈ വിരകൾ അടുത്തിടെയാണ് ടെക്സാസിൽ വ്യാപകമായി കണ്ടുതുടങ്ങിയത്. ഈ വിരകളെ കണ്ടാൽ ഉടൻതന്നെ നശിപ്പിക്കണമെന്ന് ടെക്സാസ് ഇൻവേസിവ് സ്പീഷീസ് ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിക്കുന്നു. എന്നാൽ ഇവയെ രണ്ടായി മുറിക്കുന്നത് ഒഴിവാക്കണമെന്നും, മുറിച്ച ഭാഗങ്ങൾ അതിജീവിക്കുകയും പുതിയ വിരകളായി മാറുകയും ചെയ്യുമെന്നും അവർ പറയുന്നു.
പകരം, വിനാഗിരി തളിക്കുകയോ, ഉപ്പോ വിനാഗിരിയോ ചേർത്ത പ്ലാസ്റ്റിക് ബാഗിൽ ഇടുകയോ, ഫ്രീസറിൽ വെക്കുകയോ ചെയ്യാനാണ് നിർദ്ദേശം. ചർമ്മത്തിൽ അസ്വസ്ഥതകൾ ഒഴിവാക്കാൻ വിരകളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറകളോ പേപ്പർ ടവ്വലോ ഉപയോഗിക്കാനും അവർ ഉപദേശിക്കുന്നു. ടെക്സാസ് അഗ്രികൾച്ചർ കമ്മീഷണർ സിഡ് മില്ലർ പറയുന്നതനുസരിച്ച്, ഈ വിരകൾക്ക് 12 മുതൽ 15 ഇഞ്ച് വരെ നീളമുണ്ടാകാം. ഇവയുടെ തല ചുറ്റികയുടെ ആകൃതിയിലായിരിക്കും. കനത്ത മഴ മണ്ണിനെ വെള്ളക്കെട്ടിലാക്കുമ്പോൾ, ശ്വാസമെടുക്കാനോ ഫലപ്രദമായി നീങ്ങാനോ കഴിയാതെ വിരകൾ ഉപരിതലത്തിലേക്ക് വരാൻ സാധ്യതയുണ്ട്.



