സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സർക്കാരിന്റെ ക്ഷേമ-വികസന പദ്ധതികളെ മുൻനിർത്തി വോട്ട് തേടാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഒരു വിഭാഗം ഉയർത്തുന്നുണ്ടെന്ന വിലയിരുത്തലിൽ, സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ വീടുവീടാന്തരമെത്തിച്ച് പ്രതിരോധിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ സ്വന്തം മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിച്ച് പ്രചാരണം നടത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണങ്ങളിൽ തരംഗമായ ‘ക്യാപ്റ്റൻ’ വിശേഷണം വീണ്ടും ചർച്ചകളിലേക്ക് വരികയാണ്. ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അത്ര സജീവമല്ലാതിരുന്ന ഈ വിളിപ്പേര്, പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോൾ മുതിർന്ന നേതാക്കൾ തന്നെ വീണ്ടും ഉയർത്തുന്നുണ്ട്. സഖാവ് എന്ന പേരിനൊപ്പം കാലം നൽകുന്ന സവിശേഷമായ വിശേഷണങ്ങളിലൊന്നാണ് ഇതെന്ന് പാർട്ടി അണികൾ വിശ്വസിക്കുന്നു. എകെജിക്ക് പാവങ്ങളുടെ പടത്തലവൻ എന്ന പോലെ പിണറായി വിജയന്റെ സംഘടനാ കരുത്തിന് ലഭിച്ച പേരാണ് ‘ക്യാപ്റ്റൻ’ എന്ന് നേതാക്കൾ ഓർമ്മിപ്പിക്കുന്നു.
മുൻ മന്ത്രി കെ. രാധാകൃഷ്ണൻ, പേരാവൂരിലെ സ്ഥാനാർത്ഥി കെ.കെ. ശൈലജ എന്നിവരുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മുഖ്യമന്ത്രിയെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണ ക്യാപ്റ്റൻ എന്ന വിളി ഭരണത്തുടർച്ചയ്ക്ക് കരുത്തുപകർന്നതുപോലെ, ഇത്തവണയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. 2021-ലെ വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കുമ്പോഴും, ഇടത് മുന്നണിയുടെ ഒരേയൊരു നേതാവായി പിണറായി വിജയനെ ഉയർത്തിക്കാട്ടി മൂന്നാം ഭരണത്തിനായുള്ള വോട്ട് തേടലാണ് ഇപ്പോൾ നടക്കുന്നത്.
Five days to voting: LDF raises welfare and development projects; CM visits Dharmada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



